എഐ ക്യാമറ ആളുമാറി പിഴ ചുമത്തിയാൽ ആശങ്കപ്പെടേണ്ട; പരാതി പരിഹാരത്തിന് പുതിയ സംവിധാനമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: എഐ ക്യാമറ പിഴ ചുമത്തുന്നത് സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ പുതിയ സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു. അബദ്ധത്തിൽ പിഴ ചുമത്തിയാലും അതിനെ ചാലഞ്ച് ചെയ്യാനായി ഓൺലൈൻ സംവിധാനമാണ് പ്രാബല്യത്തിൽ വരാൻ പോകുന്നത്. സെപ്റ്റംബർ ഒന്നാം തീയതി മുതൽ ഓൺലൈൻ പരാതി പരിഹാരം സംവിധാനം പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി മാദ്ധ്യമങ്ങളെ അറിയിച്ചു.1994 മുതല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ക്യാബിന് യാത്രക്കാര്‍ക്കും സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എ ഐ ക്യാമറയുടെ പ്രവർത്തന അവലേകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗതാഗത വകുപ്പിന്റെ അഭിമാന പദ്ധതിയായ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2022 ജൂലായിൽ റോഡ് അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 3992 ആണ്. 2023 ജൂലായിൽ റോഡ് അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 3319 ആയി കുറഞ്ഞു. ജൂൺ അഞ്ച് മുതൽ ആഗസ്റ്റ് രണ്ട് വരെ 32,42,277 നിയമലംഘനം കണ്ടെത്തി. 15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25 കോടി 81 ലക്ഷം രൂപ ഇ ചലാൻ വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു

