കോഴിക്കോട് PNB തട്ടിപ്പ്: സ്വകാര്യ അക്കൗണ്ടുകളിൽനിന്നും പണം നഷ്ടപ്പെട്ടു; ക്രൈംബ്രാഞ്ച് അന്വേഷിക്കും
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് കോർപ്പറേഷന്റെ തുകയ്ക്ക് പുറമേ സ്വകാര്യ അക്കൗണ്ടുകളിൽനിന്നുള്ള പണംകൂടി തിരിമറി നടത്തി. നിലവിൽ ഒരു അക്കൗണ്ടിൽനിന്ന് 18 ലക്ഷം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽപേരുടെ പണംപോയിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസ്സിലായിട്ടുള്ളത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അസി.കമ്മിഷണർ ടി.എ. ആന്റണിക്കാണ് അന്വേഷണച്ചുമതല.
അതേസമയം, സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ലിങ്ക് റോഡിലെ പി.എൻ.ബി.യിലെ മുൻ സീനിയർ മാനേജർ എം.പി. റിജിൽ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇത് ശനിയാഴ്ച പരിഗണിക്കും. റിജിൽ കസ്റ്റഡിയിലുണ്ടെന്നാണ് സൂചനയെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തട്ടിപ്പിലൂടെ കരസ്ഥമാക്കിയ പണമുപയോഗിച്ചത് ഓൺലൈൻ റമ്മിപോലുള്ള ഗെയിമുകൾക്കും ഓഹരിവിപണിയിലുമാണ്. എട്ടുകോടിയോളം ഇത്തരത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. റിജിലിന്റെ രണ്ട് അക്കൗണ്ടുകളിൽ കാര്യമായ പണമൊന്നും ഇല്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. 15 കോടിക്ക് മുകളിലെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നാണ് അന്വേഷണം നടത്തുന്നവരുടെ നിഗമനം.