KSDLIVENEWS

Real news for everyone

പണം കിട്ടിയതോടെ കാലുമാറി, 68കാരനു ചീത്തവിളി; പൊലീസിനെ വട്ടംകറക്കിയ അശ്വതി അച്ചു ‘ട്രാപ്പിൽ’

SHARE THIS ON

തിരുവനന്തപുരം :ഹണിട്രാപ്പ് തട്ടിപ്പ് കേസുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് പൊലീസിനെ വട്ടംകറക്കിയ അശ്വതി അച്ചു ഒടുവിൽ കുടുങ്ങിയത് ഒരു വിവാഹത്തട്ടിപ്പു കേസിൽ. തിരുവനന്തപുരം പൂവാറിൽ അറുപത്തിയെട്ടു വയസ്സുകാരനെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് കൊല്ലം അഞ്ചൽ സ്വദേശിനിയായ അശ്വതി അച്ചുവിനെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. കേരള പൊലീസിനെ ഒന്നടങ്കം നാണക്കേടില്‍ കുടുക്കിയാണ് ഫെയ്‌സ്ബുക്കില്‍ അശ്വതി അച്ചു എന്നറിയപ്പെടുന്ന കൊല്ലം അഞ്ചല്‍ സ്വദേശിനി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഒട്ടേറെ പൊലീസുകാരും രാഷ്ട്രീയക്കാരുമാണ് അശ്വതി അച്ചുവിന്റെ ഹണിട്രാപ്പിൽ കുരുങ്ങിയത്. രണ്ടര വര്‍ഷത്തോളം പൊലീസിനെ വട്ടംകറക്കിയ ശേഷമാണ് അശ്വതി പൊലീസിന്റെ പിടിയിലാകുന്നത്. ഇത്തവണ ഹണിട്രാപ്പിന് പകരം വിവാഹവാഗ്ദാനം നല്‍കിയുള്ള തട്ടിപ്പാണ്. പൂവാര്‍ സ്വദേശിയായ 68 വയസ്സുകാരനായിരുന്നു അശ്വതിയുടെ പുതിയ ഇര. ഭാര്യ മരിച്ച ശേഷം ഭിന്നശേഷിയുള്ള മകനെ നോക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട അറുപത്തിയെട്ടുകാരൻ രണ്ടാം വിവാഹത്തിന് തീരുമാനിക്കുകയും ചില ബ്രോക്കര്‍മാരെ അറിയിക്കുകയും ചെയ്തു. അങ്ങനെ ഇടനിലക്കാര്‍ മുഖേനെ അശ്വതി ബന്ധപ്പെട്ടു. വിവാഹനത്തിന് തയാറാണെന്നും അതിനു മുന്‍പ് തന്റെ കടം തീര്‍ക്കാനായി 40,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം കിട്ടിയതോടെ അശ്വതിയുടെ മട്ടുമാറി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഫോണെടുക്കാതായി. അറുപത്തിയെട്ടുകാരനെ നേരിട്ട് കണ്ടപ്പോള്‍ ചീത്തവിളിക്കുകയും ചെയ്തു.

ഇതോടെയാണ് ഇയാൾ പൊലീസില്‍ പരാതി നല്‍കിയതും അറസ്റ്റിനു കളമൊരുങ്ങിയതും. നേരത്തെ ഒട്ടേറെ പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ അശ്വതിക്കെതിരെ കേസെടുത്തിരുന്നു. കൊല്ലം റൂറലിലെ എസ്ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയെങ്കിലും പാതിവഴിയില്‍ അന്വേഷണം നിലച്ചു. ഇത് പൊലീസില്‍ അശ്വതിക്കുള്ള സ്വാധീനം കൊണ്ടാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ കേസില്‍ പൂവാര്‍ പൊലീസിന്റെ അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!