സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം ∙ കായംകുളത്തെ ഭക്ഷ്യവിഷബാധയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് തേടി. ഉടന്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകി. കായംകുളം പുത്തൻ റോഡ് ടൗൺ യുപി സ്കൂളിൽനിന്ന് കഴിഞ്ഞദിവസം ഉച്ചഭഷണം കഴിച്ച കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യവും വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്.
20 കുട്ടികളാണ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയത്. സംഭവത്തെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസർമാരോട് റിപ്പോർട്ട് തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സിവിൽ സപ്ലൈസ് കോർപറേഷൻ നൽകിയ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊട്ടാരക്കര കല്ലുവാതുക്കൽ അങ്കണവാടിയില്‍ വിതരണംചെയ്ത ഭക്ഷണം കഴിച്ച കുട്ടികൾക്കും അസ്വസ്ഥത ഉണ്ടായി. കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയിൽ പുഴുവരിച്ച അരി കണ്ടെത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ചികിത്സ തേടിയ നാലു കുട്ടികളും ആശുപത്രി വിട്ടു.
വിഴിഞ്ഞം വെങ്ങാനൂര്‍ ഉച്ചക്കട എല്‍എം എല്‍പി സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 35 കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റിരുന്നു. വീടുകളില്‍നിന്ന് ഭക്ഷണം കൊണ്ടുവന്ന കുട്ടികള്‍ക്കും പ്രശ്നമുണ്ടായെന്നാണു സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്കൂള്‍ അഞ്ചു ദിവസത്തേക്ക് അടച്ചിരുന്നു

