കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി കോവളം കടൽത്തീരത്ത് കുഴിച്ചിട്ടു; യുവതി അറസ്റ്റിൽ

ചെന്നൈ ∙ യുവാവിനെ കൊന്നു കുഴിച്ചുമൂടിയ കേസിൽ കാമുകി അറസ്റ്റിൽ. ചെന്നൈ വിമാനത്താവളത്തിലെ തായ് എയർവേയ്സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം ജയന്തൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകി ഭാഗ്യലക്ഷ്മി (38) അറസ്റ്റിലായി. സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. ജയന്തനെ മാർച്ച് മുതൽ കാണുന്നില്ലെന്ന പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കഷണങ്ങളാക്കി മുറിച്ച മൃതദേഹ അവശിഷ്ടങ്ങൾ 400 കിലോമീറ്റർ അകലെ കടൽത്തീരത്തു നിന്നാണു കണ്ടെത്തിയത്. ഗുണ്ടകളുടെ സഹായത്തോടെയാണ് ഭാഗ്യലക്ഷ്മി കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം. ജന്മനാടായ വില്ലുപുരത്തേക്ക് പോയ ജയന്തനെ മാർച്ച് 18 മുതലാണു കാണാതായത്. ഇയാളുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. അവസാന ഫോൺ ലൊക്കേഷൻ പുതുക്കോട്ടയിലാണെന്നും കണ്ടെത്തി. കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാഗ്യലക്ഷ്മിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ജയന്തൻ ഭാഗ്യലക്ഷ്മിക്ക് ധാരാളം പണം നൽകിയിരുന്നു. ഇതു മുടങ്ങിയതാകാം കൊലപാതക കാരണമെന്നു പൊലീസ് സംശയിക്കുന്നു. പണത്തെച്ചൊല്ലിയുള്ള തീർക്കാനെന്ന പേരിൽ ജയന്തനെ പുതുക്കോട്ടയിലേക്കു വിളിച്ചു വരുത്തിയ ശേഷം മറ്റ് 3 പേരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. മാർച്ച് 20ന് പുലർച്ചെയാണ് സംഘം മൃതദേഹ അവശിഷ്ടങ്ങൾ ചെന്നൈയ്ക്ക് സമീപം കോവളത്ത് കടൽക്കരയിൽ എത്തിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് കുഴിച്ചിട്ട് ഇവർ പുതുക്കോട്ടയിലേക്ക് മടങ്ങി. മാർച്ച് 26ന് രാവിലെ ഭാഗ്യലക്ഷ്മി ടാക്സിയിൽ ബാക്കി ശരീരഭാഗങ്ങളുമായി വീണ്ടും ചെന്നൈയിലെത്തി കോവളത്ത് കുഴിച്ചിട്ടു. മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തു വിശദമായി പരിശോധിക്കാനാണു പൊലീസ് തീരുമാനം.

