KSDLIVENEWS

Real news for everyone

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ് ; മുസ്ലിം ലീഗ് ജില്ലാ നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു ; എം.സി ഖമറുദ്ദീനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത

SHARE THIS ON

കാസര്‍ഗോഡ് : എം.സി ഖമറുദ്ദീന്‍ എം.എല്‍.എ അടക്കം പ്രതികളായ ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ മുസ്ലിംലീഗ് ജില്ലാ നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍, ട്രഷറര്‍ കല്ലട്രമാഹിന്‍ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ വെള്ളിയാഴ്ച രാവിലെ പാണക്കാട്ടെത്തണമെന്നാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിയാക്കപ്പെട്ടതിനാല്‍ ഖമറുദ്ദീനെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍ ഖമറുദ്ദീന്‍ എം.എംല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് ലീഗ് നേതൃത്വം ഇതുവരെ സ്വീകരിച്ചിരുന്നത്. ഖമറുദ്ദീനും ഫാഷന്‍ ഗോള്‍ഡ് ജനറല്‍ മാനേജര്‍ ടി.കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ പൊലീസിനും ക്രൈംബ്രാഞ്ചിനും കൂടുതല്‍ പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുകയും ഖമറുദ്ദീന്‍ ഏതുസമയത്തും അറസ്റ്റ് ചെയ്യപ്പെടാവുന്ന സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ ഖമറുദ്ദീനെ എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ഉചിതമാകുമോ എന്ന അഭിപ്രായം ലീഗിനകത്ത് ശക്തമാണ്. തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാഷ്ട്രീയപ്രതിയോഗികള്‍ ഖമറുദ്ദീനെതിരായ കേസ് ശക്തമായ ആയുധമാക്കുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്. ഖമറുദ്ദീന്‍ എം.എല്‍.എ സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ ലീഗിന്റെ സംസ്ഥാനനേതൃത്വവും ജില്ലാ നേതൃത്വവും സംരക്ഷിക്കുകയാണെന്ന ആരോപണത്തിന് പിന്‍ബലം കൂടുകയും യു.ഡി.എഫിന് അത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നും പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ലീഗ് നേതാക്കളുടെ അഭിപ്രായമറിയാനും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനുമാണ് ഇവരെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!