വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീൽ അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്.
കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് പുനർവിചാരണയ്ക്കായി വിചാരണ കോടതിക്ക് കൈമാറി.
പ്രതികൾ ജനുവരി 20-ന് വിചാരണ കോടതിയിൽ ഹാജരാകണം. പുനർവിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന് കൂടുതൽ സാക്ഷികളെ വിസ്തരിക്കാം. കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വിചാരണ കോടതിയുടെയും വീഴ്ചകൾ കോടതി അക്കമിട്ട് നിരത്തി. പോക്സോ കോടതി ജഡ്ജിമാർക്ക് സർക്കാർ പ്രത്യേക പരിശീലനം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേസിൽ തുടരന്വേഷണത്തിനും സാഹചര്യമൊരുങ്ങി. വിചാരണ കോടതിയെ സമീപിച്ച് തുടരന്വേഷണത്തിന് അനുമതി ലഭിച്ചാൽ കേസിൽ വീണ്ടും അന്വേഷണം നടത്താം. ഈ സാഹചര്യത്തിൽ നിലവിലെ കുറ്റപത്രത്തിലെ പോരായ്മകളും തെളിവുകളുടെ അപര്യാപ്തത പരിഹരിക്കാനും പോലീസിന് കഴിയും.

