പാനൂര്‍ സ്ഫോടനത്തില്‍ പങ്കില്ല; പ്രതികള്‍ പാര്‍ട്ടി സഖാക്കളെ മര്‍ദിച്ചതിന് കേസുള്ളവര്‍: എം.വി ഗോവിന്ദൻ

പാലക്കാട്: പാനൂർ സ്ഫോടനത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാനൂർ സംഭവത്തിൽ ഉൾപ്പെട്ടവർക്ക് വടകരയിലെ സ്ഥാനാർഥിയുമായി ഒരു ബന്ധവുമില്ല. പാർട്ടി സഖാക്കളെ മർദിച്ചതിന് കേസുള്ളവരാണ് അവർ. പാർട്ടി അവരെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. രാഷ്ട്രീയപ്രവർത്തിന്റെ ഭാഗമായി ഒരു അക്രമും പാടില്ല എന്ന് തന്നെയാണ് പാർട്ടി തീരുമാനം. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒരു പ്രവർത്തനവും ഉണ്ടാവരുതെന്ന് നിശ്ചയദാർഢ്യത്തോടെ തീരുമാനിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നവരാണ് സി.പി.എം എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ വിഷയത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ സി.പി.എമ്മിന് ഒരു ഭയവുമില്ല. ഗുണ്ടാ പിരിവാണ് ഇ.ഡി നടത്തുന്നത്. കോൺഗ്രസിന് സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കാൻ കഴിയുന്നില്ല. സി.എ.എയിൽ കോൺഗ്രസിന് നിലപാടില്ല. രാഹുൽ ഗാന്ധി മിണ്ടിയില്ല. കോൺഗ്രസ് അവസരവാദ നിലപാട് മാത്രമേ സ്വീകരിക്കുകയുള്ളൂ. അതുകൊണ്ടാണ് കേരള സ്റ്റോറിക്കെതിരെ മിണ്ടാത്തത്. കെജ് രിവാളിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കത്തെഴുതി ചോദിച്ച പാർട്ടിയാണ് കോൺഗ്രസ് എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

