മന്ത്രിപദവി: ചട്ടത്തില്‍ മാറ്റം വരുത്താന്‍ സി.പി.ഐ; ചന്ദ്രശേഖരനെ വീണ്ടും പരിഗണിച്ചേക്കും

കാസർകോട്: ഒരാൾ ഒരുതവണ മന്ത്രിയെന്ന ചട്ടം സി.പി.ഐക്ക് കീറാമുട്ടി. 2016ലാണ് മത്സരിക്കുന്ന കാര്യത്തിലും മന്ത്രിയാകുന്ന കാര്യത്തിലും സി.പി.ഐയിൽ ചട്ടമുണ്ടാക്കിയത്. സി.കെ. ചന്ദ്രപ്പൻ, കാനം രാജേന്ദ്രൻ എന്നിവരാണ് ഇൗ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. പ്രത്യേക സാഹചര്യത്തിൽ മാറ്റം ആവാമെന്ന വകുപ്പുണ്ടെങ്കിലും പുതിയ മന്ത്രിമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇത് ചർച്ചക്ക് വഴിവെക്കും. തുടർച്ചയായി മൂന്നുതവണ എം.എൽ.എമാരായവർ നാലുപേരും രണ്ടുതവണ എം.എൽ.എമാരായവർ അഞ്ചുപേരുമാണ് ഇപ്പോഴുള്ളത്. ഇതിൽ പാർട്ടിയിലെ ഉയർന്ന പദവിയിലുള്ളത് രണ്ടുപേരാണ്. ദേശീയ കൗൺസിൽ അംഗങ്ങളാണ് ഇ.ചന്ദ്രശേഖരനും ജെ.ചിഞ്ചുറാണിയും. ഇരുവരും പാർട്ടിയുടെ സംസ്ഥാനത്തെ ഉയർന്ന ബോഡിയായ എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ കൂടിയാണ്. ഇ. ചന്ദ്രശേഖരനും പ്രസാദും ചിഞ്ചുറാണിയും കെ.രാജനും സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളാണ്. ചന്ദ്രശേഖരനും ഇ.കെ. വിജയനും ചിറ്റയം ഗോപകുമാറും വി.ശശിയും ജയലാലും ഹാട്രിക് എം.എൽ.എമാരാണ്. ഒരുതവണ മന്ത്രിയായ ഇ. ചന്ദ്രശേഖരന് 2016ലെ ചട്ടമനുസരിച്ച് മന്ത്രിയാകാനാവില്ല.

