ഇന്ദിരയുടെ പാത പിന്തുടരാൻ പ്രിയങ്ക: തെലങ്കാനയില്‍ നിന്ന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: ഇന്ദിരാഗാന്ധിയുടെ പാത പിന്തുടര്‍ന്ന് പ്രിയങ്കാ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ മേദക്കിലോ അല്ലെങ്കിൽ മെഹ്ബൂബ് നഗറിലോ പ്രിയങ്കാ ഗാന്ധിയെ പാർട്ടി പരിഗണിക്കുന്നതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും പാർട്ടി പുറത്തുവിട്ടിട്ടില്ല. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക തെലങ്കാനയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ അത് ചരിത്രം വീണ്ടും ആവർത്തിക്കുന്നതാകും. മുത്തശ്ശി ഇന്ദിരാ ഗാന്ധിയും നേരത്തെ നിർണായക തിരഞ്ഞെടുപ്പിനെ നേരിട്ടത് ഇത്തരത്തിൽ ആയിരുന്നു. 1980-ൽ മേദക്കിലായിരുന്നു ഇന്ദിരാഗാന്ധി മത്സരിച്ചത്. അധികാരത്തിൽ തിരിച്ചെത്താൻ വേണ്ടിയുള്ള ഏറ്റവും നിർണായക തിരഞ്ഞെടുപ്പായിരുന്നു 1980-ൽ ഇന്ദിരാഗാന്ധിയുടേത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നിലനിന്നിരുന്ന പ്രതിഷേധങ്ങൾക്കിടെയുള്ള തിരഞ്ഞെടുപ്പായതുകൊണ്ടായിരുന്നു അന്ന് ഇന്ദിരാഗാന്ധി മേദക്കിൽ മത്സരിച്ചത്. ഇത് വിജയിക്കുകയും ചെയ്തു. ‘ഇന്ദിരാ ഗാന്ധിയെ അധികാരത്തിലേക്ക് തിരിച്ചെത്തിക്കാൻ ജനങ്ങൾ സഹായിച്ചു. മേദക്കിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട നേതാക്കൾ പ്രിയങ്കാ ഗാന്ധിയുമായി സംസാരിച്ചു വരികയാണ്’ – അടുത്ത പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം തന്നെ, മെഹബൂബ് നഗറും ലിസ്റ്റിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്കാ ഗാന്ധി ഏറ്റെടുക്കുമെന്ന കാര്യം എ.ഐ.സി.സി. വൃത്തങ്ങൾ സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കർണാടക തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇരുപത് ദിവസം കൂടുമ്പോള്‍ പ്രിയങ്ക തെലങ്കാനയിലെത്തുമെന്നും പൊതുയോഗങ്ങൾ സംഘടിപ്പിക്കുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സപ്രസ് വ്യക്തമാക്കുന്നു

