KSDLIVENEWS

Real news for everyone

അഫ്ഗാനിലെ സംഘാര്‍ഷാവസ്ഥ: ചൈനയേയും പാകിസ്താനെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് റഷ്യ, ഇന്ത്യക്ക് ക്ഷണമില്ല

SHARE THIS ON

മോസ്കോ: അഫ്ഗാനിസ്താനിലെ താലിബാൻ ആക്രമണങ്ങൾ ചർച്ച ചെയ്യാൻ റഷ്യ വിളിച്ച യോഗത്തിൽ ഇന്ത്യക്ക് ക്ഷണമില്ല. അമേരിക്ക, ചൈന, പാകിസ്താൻ എന്നിവരുമായിട്ടാണ് റഷ്യ ചർച്ച നടത്തുക. അഫ്ഗാനിൽ താലിബാൻ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് മുക്തമാക്കി രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുകയെന്നതാണ് ചർച്ചയിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. ഖത്തറിൽ ഓഗസ്റ്റ് 11നാണ് യോഗം ചേരുക.

അഫ്ഗാനിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞിരുന്നത്. തുടർന്നുള്ള യോഗങ്ങളിൽ ഇന്ത്യയും പങ്കെടുക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. അമേരിക്ക, മധ്യ ഏഷ്യൻ രാജ്യങ്ങൾ, ഇന്ത്യ, ഇറാൻ എന്നിവരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


അതേസമയം യു.എൻ സുരക്ഷാകൗൺസിലിൽ വിഷയം ചർച്ച ചെയ്യാൻ മുൻകയ്യെടുത്ത ഇന്ത്യയുടെ നടപടിയിൽ ഇന്ത്യയിലെ അഫ്ഗാൻ സ്ഥാനപതി ഫരീദ് മാമുണ്ട്സേ നന്ദി പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയിലെ സെക്യൂരിറ്റി കൗൺസിലിൽ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യക്കാണ്.

അഫ്ഗാൻ വിഷയത്തെ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ അടിയന്തരപ്രാധാന്യമുള്ള വിഷയമാക്കി ചർച്ച ചെയ്യുന്നതിനെയും അദ്ദേഹം പ്രകീർത്തിച്ചു. ട്വിറ്ററിലൂടെയായിരുന്നു അഫ്ഗാൻ സ്ഥാനപതിയുടെ പ്രതികരണം.


അഫ്ഗാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കർ ആശയവിനിമയം നടത്തിയതിന് പിന്നാലെയാണ് അഫ്ഗാനിലെ താലിബാൻ ആക്രമണങ്ങൾ സംബന്ധിച്ച് അടിയന്തര യോഗം യുഎന്നിൽ ചേരാൻ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!