ബി.ജെ.പി സര്‍ക്കാരിന്റേത് ദുര്‍ഭരണം, പാര്‍ട്ടി വിടുന്നു- തല മുണ്ഡനം ചെയ്ത് എം.എല്‍.എ

അഗർത്തല: ത്രിപുരയിലെ മുതിർന്ന ബി.ജെ.പി. നേതാവും സുർമ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയുമായ ആശിഷ് ദാസ് തൃണമൂൽ കോൺഗ്രസിലേക്കെന്ന് സൂചന. സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിനെ രൂക്ഷമായി വിമർശിച്ച ആശിഷ്, തല മുണ്ഡനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താൻ തലമുണ്ഡനം ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ ആശിഷ് യജ്ഞവും നടത്തി. ഈ ക്ഷേത്രത്തിന് അടുത്താണ് പശ്ചിമ ബെംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീട്.
ബി.ജെ.പി. ത്രിപുരയിൽ രാഷ്ട്രീയ അരാജകത്വവും കലാപവും വളർത്തുകയാണെന്ന് ആശിഷ് ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണെന്നും അതിനാൽ താൻ പാർട്ടി വിടാൻ തീരുമാനിച്ചതായും അദ്ദേഹം കൊൽക്കത്തയിൽ മാധ്യമങ്ങളോടു പറഞ്ഞു.
നേരത്തെ മമതാ ബാനർജിയെ പുകഴ്ത്തി ആശിഷ് രംഗത്തെത്തിയിരുന്നു. മമത പ്രധാനമന്ത്രിപദത്തിന് യോഗ്യയാണെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ അതിരൂക്ഷ വിമർശകൻ കൂടിയായിരുന്നു ആശിഷ്. ഇദ്ദേഹം ഉടൻതന്നെ തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. 2023-ൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ത്രിപുരയെ ഏറെ പ്രതീക്ഷയോടെയാണ് തൃണമൂൽ കോൺഗ്രസ് നോക്കിക്കാണുന്നത്. സർക്കാർ വസ്തുവകകൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആശിഷ് ദാസ് വിമർശിച്ചു.null

