KSDLIVENEWS

Real news for everyone

ഓൺലൈൻ ചൂതാട്ടം;
റമ്മി നിരോധനവുമായി തമിഴ്നാട് സർക്കാരും ; കർശന നിയമ നടപടികൾ സ്വീകരിക്കും

SHARE THIS ON

കോയമ്ബത്തൂര്‍: ഓണ്‍ലൈന്‍ ചൂതാട്ടം ജീവനുതന്നെ ഭീഷണിയാകുന്നു എന്ന് ചൂണ്ടിക്കാട്ടി നിരന്തരം പരാതികള്‍ ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ റമ്മികളി നിരോധിക്കാന്‍ തീരുമാനിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. ഓണ്‍ലൈന്‍ ചൂതാട്ടം സംഘടിപ്പിക്കുന്നവര്‍ക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി വ്യക്തമാക്കി.

“ഓണ്‍ലൈന്‍ ചൂതാട്ടം മൂലം കടക്കെണിയിലായവര്‍ സംസ്ഥാനത്തുടനീളം ആത്മഹത്യ ചെയ്യുന്നതിനിടയിലാണ് തീരുമാനം. ഇത്തരത്തില്‍ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

ഓണ്‍‌ലൈന്‍ ചൂതാട്ടം മൂലം വിലപ്പെട്ട നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടുവെന്നത് നിരാശാജനകമാണെന്നാണ് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്. ഓണ്‍‌ലൈന്‍ ചൂതാട്ടത്തിനെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് എന്‍ കിരുബകരന്‍, ജസ്റ്റിസ് ബി പുഗളേന്തി എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഓണ്‍‌ലൈന്‍ ചൂതാട്ടത്തെ നിരോധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ നിയമനിര്‍മ്മാണം നടത്തുന്നത് ഉള്‍പ്പെടെയുള്ള ഉചിതമായതും മതിയായതും അടിയന്തിരവുമായ നടപടികള്‍ അടുത്ത ഹിയറിംഗിന് മുമ്ബായി സര്‍ക്കാര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു. ലൈസന്‍സിലൂടെ അത്തരം ഓണ്‍ലൈന്‍ ഗെയിമിംഗ് നിയന്ത്രിക്കുകയും വേണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.

തെലങ്കാന സര്‍ക്കാര്‍ എല്ലാ തരത്തിലുമുള്ള ചൂതാട്ടത്തെയും വിലക്കുന്ന തെലങ്കാന ഗെയിമിംഗ് ആക്റ്റ് (ഭേദഗതി നിയമം, 2017) പ്രകാരം ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിട്ടുണ്ട്. ഇതിനു സമാനമായ നിയമ നിര്‍മ്മാണത്തിന്‍റെ ആവശ്യകതയാണ് കോടതി ചൂണ്ടിക്കാണിച്ചത്. തെലങ്കാന സംസ്ഥാനത്തിന് പുറമെ അസം, ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളും ഓണ്‍‌ലൈന്‍ റമ്മി നിരോധിക്കുന്നതിനുള്ള നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച കൗണ്‍സല്‍ എ കണ്ണന്‍ കോടതിയില്‍ പറഞ്ഞു. സമാനമായ ഒരു ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി മുമ്ബാകെയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ കോടതി 2020 സെപ്തംബര്‍ 29ന് പറത്തുവിട്ട ഉത്തരവില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, മുംബൈ ആസ്ഥാനമായ ഓണ്‍ലൈന്‍ റമ്മി ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ മദ്രാസ് ഹൈക്കോടതി പ്രതി ചേര്‍ക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്ന കാര്യത്തില്‍ അടുത്ത പത്ത് ദിവസങ്ങളിലായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ശ്രീ. ശ്രീചരണ്‍ റെംഗരാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ തമിഴ്‌നാട്ടില്‍ നിന്നുള്ള വിവിധസംഘടനകള്‍ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികള്‍ അടുത്തദിവസം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പുതുച്ചേരിയിലും കോയമ്ബത്തൂരിലുമാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് കടക്കെണിയിലായ രണ്ടുപേര്‍ ജീവനൊടുക്കിയത്. തുടക്കത്തില്‍ ചൂതാട്ടത്തിലൂടെ പണം സമ്ബാദിക്കാന്‍ കഴിഞ്ഞതോടെ ഇരുവരും കടംവാങ്ങി നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍, ഇത് നഷ്ടമായതോടെ കടക്കെണിയിലായി. ജീവനൊടുക്കുകയായിരുന്നു പിന്നീടുള്ള വഴി.
ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് താരങ്ങളെ വിമര്‍ശിച്ച്‌ മദ്രാസ് ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവര്‍ക്ക് കോടതി നോട്ടീസും അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!