മയക്കുമരുന്ന് നൽകി മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസ്; ആലപ്പുഴ സ്വദേശി അറസ്റ്റിൽ

കാക്കനാട് : മയക്കുമരുന്ന് നൽകി മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സലിംകുമാർ (33) ആണ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ അജ്മൽ, ഷമീർ എന്നിവരെ പോലീസ് തിരയുകയാണ്.
സലിംകുമാർ
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. ഇവർ കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ മുൻ പരിചയക്കാരനായ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകി. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനം. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിച്ചു. കേസിൽ ലോഡ്ജ് ഉടമയടക്കമുള്ളവർ പ്രതികളാകുമെന്ന് സൂചനയുണ്ട്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇൻഫോപാർക്ക് പോലീസ് പറഞ്ഞു.

