കാപ്പിറ്റോളില് കലാപം; ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര് മരവിപ്പിച്ചു, വീഡിയോ എഫ് ബി നീക്കി

വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിനിടയിൽ വെടിയേറ്റ യുവതി മരിച്ചു. മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിന് അകത്തുകടന്നത്. പ്രതിഷേധക്കാരോടു സമാധാനം പാലിക്കാൻ അഭ്യർഥിച്ച ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവർത്തിച്ചു
ഇതിനിടെ ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് 12മണിക്കൂർ നേരത്തേക്കാണ് നടപടി. ട്വിറ്റർ നിയമങ്ങൾ തുടർന്നും ലംഘിക്കുകയാണെങ്കിൽ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ച് കയറി ട്രംപ് അനുകൂലികൾ; ഒരാൾ കൊല്ലപ്പെട്ട
ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ ഫെയ്സ്ബുക്കും യുട്യൂബും നീക്കം ചെയ്തിട്ടുണ്ട്. യുഎസ് ക്യാപിറ്റോളിലെ കലാപകാരികളോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്ന വീഡിയോയിൽ ട്രംപ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന തന്റെ വാദം ആവർത്തിക്കുന്നുണ്ട്. ഇത് നിലവിലെ സ്ഥിതി കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ എന്ന വിലയിരുത്തലിലാണ് ട്രംപിന്റെ വീഡിയോ ഫെയ്സ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്.

‘ഇത് ഒരു അടിയന്തര സാഹചര്യമാണ്. അതിനാൽ ഫെയ്സ്ബുക്ക് പ്രസിഡന്റ് ട്രംപിന്റെ വീഡിയോ നീക്കം ചെയ്യുന്നതുൾപ്പടെയുളള ഉചിതമായ അടിയന്തരനടപടികൾ കൈക്കൊളളുന്നു’ – ഫെയ്സ്ബുക്ക് വൈസ് പ്രസിഡന്റ് ഓഫ് ഇന്റെഗ്രിറ്റി ഗൈ റോസെൺ പറഞ്ഞു.
കലാപത്തിന്റെ പശ്ചാത്തലത്തിൽ വാഷിങ്ടൺ ഡിസി മേയർ മുരിയെൽ ബൗസെർ വൈകീട്ട് ആറുമണിമുൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കർഫ്യൂ സമയത്ത് ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങരുതെന്ന് ഉത്തരവിൽ കർശന നിർദേശമുണ്ട്. എന്നാൽ അവശ്യസേവനദാതാക്കളെയും മാധ്യമങ്ങളെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിർജീനിയയിൽ ഗവർണർ റാൽഫ് നോർഥാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഷിങ്ടണിനോട് ചേർന്നുളള അലക്സാണ്ട്രിയ, അർലിങ്ടൺ എന്നിവിടങ്ങളിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറുമണിവരെ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎസ് ക്യാപിറ്റോളിൽ കലാപം നടത്തിയ ട്രംപ് അനുകൂലികളെ ദേശസ്നേഹികളെന്നാണ് ഇവാങ്ക ട്രംപ് വിശേഷിപ്പിച്ചത്. പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്തു.
ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധക്കാർ കടന്നതോടെ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിർത്തിവയ്ക്കുകയും കോൺഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ്.

യുഎസ് കോൺഗ്രസിന്റെ സഭകൾ ചേരുന്നതിനിടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവർ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബാരിക്കേഡുകൾ തകർത്ത് ഇവർ മന്ദിരത്തിനകത്തു കടക്കുകയായിരുന്നു.
നേരത്തെ, തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ പ്രസിഡന്റ് ട്രംപിൽനിന്ന് സമ്മർദമുയർന്നെങ്കിലും യു.എസ്. കോൺഗ്രസിൽ ജോ ബൈഡന്റെ വിജയം തടയാൻ വൈസ് പ്രസിഡന്റ് മൈക് പെൻസ് തയ്യാറായിരുന്നില്ല.

