KSDLIVENEWS

Real news for everyone

സസ്പെന്‍ഷന്‍ പുന:പരിശോധിക്കണം; പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കി എസ്. രാജേന്ദ്രന്‍

SHARE THIS ON

ഇടുക്കി: തനിക്കെതിരെ പാര്‍ട്ടി എടുത്ത അച്ചടക്ക നടപടിക്ക് (disciplinary action) എതിരെ എസ് രാജേന്ദ്രന്‍ (s rajendran)അപ്പില്‍ (appeal)നല്‍കി.സി പി എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടാണ് അപ്പീല്‍ നല്‍കിയത്.തനിക്ക് എതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് കാണിച്ചാണ് അപ്പീല്‍ നല്‍കിയത്

ഇത് തെളിയിക്കുന്ന ചിത്രങ്ങളും ദ്യശ്യങ്ങളും രാജേന്ദ്രന്‍ കൈമാറിയിട്ടുണ്ട് .പാര്‍ട്ടി നടപടിക്ക് എതിരെ അപ്പീല്‍ പോകില്ലെന്ന നിലപാടിലായിരുന്നു നേരത്തെ എസ്. രാജേന്ദ്രന്‍.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്.രാജേന്ദ്രനെ സി പി എം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ്‌ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നു രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ട്. മുഖ്യമന്ത്രി പെട്ടിമുടിയില്‍ എത്തിയപ്പോള്‍ മനപ്പൂര്‍വ്വം വിട്ടുനിന്നു എന്നതും നടപടിക്ക് കാരണമായി.

പ്രാഥമിക അംഗത്വത്തില്‍ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജയെ പരാജയപ്പെടുത്താന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തല്‍ക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റിന് നല്‍കിയത്.

ജനുവരി ആദ്യവാരം ഇടുക്കിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പ്രവ‍ര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയുടെ പേര് പറയാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. പറയണമെന്ന് നേതാക്കള്‍ നിര്‍‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്‍റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷണകമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാന്‍ ശുപാര്‍ശ നല്‍കിയത്. ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലും എസ് രാജേന്ദ്രന്‍ തയ്യാറായിരുന്നില്ല. ഇതില്‍ നിന്ന് കൂടി വിട്ടു നിന്നതോടെ പുറത്തേക്കുള്ള പാത രാജേന്ദ്രന്‍ തന്നെ വെട്ടിയ സ്ഥിതിയായിരുന്നു.

ജില്ലാ സമ്മേളനം കഴിഞ്ഞപ്പോള്‍ പുതുതായി നിയോഗിക്കപ്പെട്ട 39 അംഗ ജില്ലാ കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ എസ് രാജേന്ദ്രന്‍ ഉള്‍പ്പടെ എട്ട് പേരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ താന്‍ എന്തുകൊണ്ട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തില്ല എന്ന് വിശദീകരിച്ച്‌ എസ് രാജേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണന് അയച്ച കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു.

തന്നെ അപമാനിച്ച്‌ പുറത്താക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചെന്നാണ് കത്തില്‍ എസ് രാജേന്ദ്രന്‍ ആരോപിക്കുന്നത്. തിരുവനന്തപുരത്ത് വച്ച്‌ എംഎല്‍എയും മുന്‍ മന്ത്രിയുമായ എം എം മണി തന്നെ വളരെ മോശം ഭാഷയില്‍ അപമാനിച്ചുവെന്നും എസ് രാജേന്ദ്രന്‍ കത്തില്‍ പറയുന്നു. മൂന്നാറില്‍ നിന്നുള്ള നേതാക്കളായ കെ വി ശശി, എം വി ശശികുമാര്‍, കെ കെ വിജയന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. കുടുംബത്തെ നോക്കി വീട്ടില്‍ ഇരുന്നോണമെന്ന് എം എം മണി പരസ്യമായി പറഞ്ഞു. സമ്മേളനങ്ങളിലും അവഹേളനം തുടരുമെന്ന് അറിയാവുന്നത് കൊണ്ടാണ് മാറിനിന്നതെന്ന് എസ് രാജേന്ദ്രന്‍ പറയുന്നു. പാര്‍ട്ടിയില്‍ സാധാരണ അംഗമായി തുടരാന്‍ അനുവദിക്കണമെന്നും എസ് രാജേന്ദ്രന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അപേക്ഷ അംഗീകരിക്കാതെയാണ് എസ് രാജേന്ദ്രനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് പുറത്താക്കിയത്.

അതേസമയം, രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എട്ട് മാസമായി ഒരു പ്രവര്‍ത്തനങ്ങളും നടത്താറില്ല. മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. തനിക്ക് മറ്റൊരു പാര്‍ട്ടിയുടെ ചിന്താഗതിയുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ല. വേറെ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അവര്‍ പോകട്ടെ എന്നും രാജേന്ദ്രന്‍ പറഞ്ഞു. മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്ക് എതിരായിട്ടുള്ള പ്രചരണങ്ങള്‍ കൂടുതലും നടത്തിയതെന്നും പുറത്താക്കല്‍ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!