തിരുവനന്തപുരത്ത് പ്രണയിക്കുന്ന യുവതിയെ വിളിച്ചിറക്കാനെത്തി; തർക്കം രാഷ്ട്രീയ സംഘർഷമായി, വീടാക്രമണവും കേസും

തിരുവനന്തപുരം: പ്രണയത്തിലായിരുന്ന യുവതിയെ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലെത്തി. കാമുകനൊപ്പമെത്തിയ സുഹൃത്തുക്കളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് അടുത്ത ദിവസം യുവാവിനൊപ്പമുണ്ടായിരുന്നയാളുടെ വീടിനു നേരേയും ആക്രമണമുണ്ടായി. യുവാവിനൊപ്പം എത്തിയവരെല്ലാം സി.പി.എം. അനുഭാവികളും തടഞ്ഞവര്‍ ബി.ജെ.പി. അനുഭാവികളുമായതോടെ ഒടുവില്‍ വിഷയം രാഷ്ട്രീയമായി മാറി. ശനിയാഴ്ച രാത്രിയാണ് ആനയറ കിളിക്കുന്നിലെ ഓട്ടോഡ്രൈവറുടെ മകളെ കണ്ണമൂല സ്വദേശിയായ യുവാവ് വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോകാനെത്തിയത്. ഇതു കൈയാങ്കളിയിലും സംഘര്‍ഷത്തിലുമെത്തി. തുടര്‍ന്ന് യുവാവിനൊപ്പമുണ്ടായിരുന്ന സി.പി.എം. പ്രാദേശിക നേതാവിന്റെ വീട്ടില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ എത്തി ആക്രമണം നടത്തി. വീട്ടുടമ നല്കിയ പരാതിയില്‍ നാല് ബി.ജെ.പി. പ്രവര്‍ത്തകരെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഞായാറാഴ്ച രാത്രി ബി.ജെ.പി. നേതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പോലീസ് വഴങ്ങിയില്ല. സംഭവം അറിഞ്ഞ് നൂറോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ തടിച്ചുകൂടി. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തു. Content Highlights: A love dispute turned into a political conflict

