കാറിനെയും ബസിനെയും ഒരുമിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമം, സർവത്ര നിയമലംഘനം’

പാലക്കാട്∙ വടക്കഞ്ചേരി അപകടത്തിനു വഴിവച്ച ലൂമിനസ് ബസ് നടത്തിയത് സർവത്ര നിയമലംഘനമെന്നു മോട്ടർ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ഡ്രൈവർക്കു പുറമെ ഉടമയ്ക്കെതിരെയും കേസെടുക്കാൻ നിർദേശം നൽകി. അമിതവേഗമാണ് ഒന്പതു പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമെന്നും സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുമുൻപ് ബസ് 97.7 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചതെന്നു വ്യക്തമായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് ബുധനാഴ്ച രാത്രി 11.30ന് ബസിന്റെ ജിപിഎസിൽ രേഖപ്പെടുത്തിയ വേഗമാണിത്.
മുന്നിലുണ്ടായിരുന്ന കാറിനെയും കെഎസ്ആർടിസി ബസിനെയും ഒരുമിച്ച് ഓവർ ടേക്ക് ചെയ്യാനുള്ള ശ്രമമാണു ദുരന്തത്തിൽ കലാശിച്ചത്. ടൂറിസ്റ്റ് ബസ് ആദ്യം ഇടതു വശത്തു കൂടി കാറിനെ ഓവർടേക്ക് ചെയ്തു. ഇതോടെ കെഎസ്ആർടിസി ബസിനു തൊട്ടുപിന്നിലെത്തി. ഈ സമയം ബ്രേക്ക് ചവിട്ടാതെ കാറിനും കെഎസ്ആർടിസി ബസിനും ഇടയിലൂടെ മുന്നോട്ടു കയറാൻ ശ്രമിച്ചപ്പോൾ കെഎസ്ആർടിസിയുടെ പിൻവശത്ത് ഇടിക്കുകയായിരുന്നു. ആദ്യം തന്നെ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ തെറിച്ച് വീണിരിക്കാമെന്നും ഇതോടെ നിയന്ത്രണം പൂർണമായി നഷ്ടമായി ബസ് മറിഞ്ഞെന്നുമാണ് കണ്ടെത്തൽ.
അമിത വേഗത്തിനു പുറമെ അനധികൃത മോഡിഫിക്കേഷൻ, സ്പീഡ് ഗവർണറിൽ കൃത്രിമം വരുത്തൽ ഉൾപ്പെടെ മറ്റു കുറ്റങ്ങളും കണ്ടെത്തി. അതിനാൽ ഉടമയ്ക്കെതിരെയും കേസെടുക്കണമെന്നാണു ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് മന്ത്രി ആന്റണി രാജുവിന് നൽകിയ റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് പരിശോധിച്ച് ഇന്ന് തുടർ നടപടി തീരുമാനിക്കും. അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണത്തിനായി ഇന്നു ഹാജരാകാൻ ഗതാഗത കമ്മിഷണറോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

