നിരോധിതവലയുപയോഗിച്ച് മീൻപിടിത്തം: മൂന്ന് കർണാടക ബോട്ടുകൾ പിടിച്ചു

കാഞ്ഞങ്ങാട്: ഫിഷറീസ്വകുപ്പും തീരദേശപോലീസും നടത്തിയ കടൽപട്രോളിങ്ങിൽ നിരോധിതവല ഉപയോഗിച്ച് മീൻപിടിച്ച മൂന്ന് കർണാടക ബോട്ടുകൾ പിടികൂടി.
വ്യാഴാഴ്ച രാത്രി ചിത്താരിക്കടപ്പുറം ഭാഗത്താണ് സംഭവം. മീൻപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ രക്ഷപ്പെടാൻ നോക്കിയെങ്കിലും ഉദ്യോഗസ്ഥസംഘം പിന്തുടർന്നുപിടികൂടുകയായിരുന്നു. പിടിച്ചെടുത്ത ബോട്ടുകൾ തൈക്കടപ്പുറത്തെത്തിച്ചു.
2.75 ലക്ഷം പിഴചുമത്തി. ബോട്ടിലുണ്ടായിരുന്ന മീൻ ഏറ്റെടുത്ത് ലേലംചെയ്തു.
രാത്രികാലങ്ങളിൽ ഇതരസംസ്ഥാന ബോട്ടുകൾ നിരോധിതവല ഉപയോഗിച്ച് കരയോടുചേർന്ന് മീൻപിടിക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഇത്തരം മീൻപിടിത്തംകാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വെറുംകൈയോടെ മടങ്ങേണ്ട സ്ഥിതിയാണുള്ളത്. തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.വി.സതീശന്റെ നിർദേശത്തെത്തുടർന്നാണ് കടലിൽ രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയത്.
ഫിഷറീസ് എ.ഡി. കെ.വി.സുരേന്ദ്രൻ, കോസ്റ്റൽ പോലീസ് എസ്.ഐ. സതീശൻ, എ.എസ്.ഐ. സെയ്ഫുദീൻ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, യതീഷ്കുമാർ, രതീഷ്, നിഷാന്ത്, രതീഷ്, പ്രദീപ്, കോസ്റ്റൽവാർഡൻ വിനോദ്, ദാമോദർ, ഫിഷറീസ് ബോട്ട് ജീവനക്കാരായ പി.വി.നാരായണൻ, പി.മനു, കെ.കണ്ണൻ, ധനീഷ്, സതീഷ്, രാഘവൻ എന്നിവർചേർന്നാണ് ബോട്ടുകൾ പിടികൂടിയത്.

