KSDLIVENEWS

Real news for everyone

ഹോംസ്‌റ്റേ ഉടമയെ കുത്തിക്കൊന്ന ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍ : 5 പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍

SHARE THIS ON

കുണ്ടറ: മൺറോത്തുരുത്തിൽ സിപിഎം പ്രവർത്തകനും ഹോംസ്റ്റേ ഉടമയുമായ മണിലാൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. സിപിഎം നേതൃത്വത്തിൽ കുണ്ടറ മണ്ഡലത്തിലെ മൺറോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ ആചരിക്കുക. ഉച്ചക്ക് ഒരു മണി മുതൽ നാല് മണിവരെയാണ് ഹർത്താൽ.
വില്ലിമംഗലം നിധി പാലസ് വീട്ടിൽ മയൂഖം ഹോംസ്റ്റേ ഉടമ മണിലാൽ (ലാൽ-53) ആണ് മരിച്ചത്. കേസിലെ പ്രതിയായ ഡൽഹി പോലീസിൽ നിന്ന് വിരമിച്ച പട്ടംതുരുത്ത് തൂപ്പാശ്ശേരിൽ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോത്തുരുത്ത് കനറാ ബാങ്കിനുസമീപമാണ് സംഭവം.
ബിജെപി പ്രവർത്തകനായ അശോകൻ, സിപിഎം പ്രവർത്തകമായ മണിലാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടയിലുണ്ടായ കൊലപാതകമാണെന്നുമാണ് ബിജെപിയുടെ വിശദീകരണം.
പോലീസ് പറയുന്നത്: അശോകനും മണിലാലും നാട്ടുകാരും പരിചയക്കാരുമാണ്. തിരഞ്ഞെടുപ്പ് ശബ്ദപ്രചാരണം സമാപിച്ചശേഷം കനറാബാങ്ക് കവലയിൽ നാട്ടുകാർ കൂടിനിന്ന് രാഷ്ട്രീയചർച്ച നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ മദ്യലഹരിയിൽ അശോകൻ അസഭ്യവർഷം നടത്തി. ഇതുകേട്ടുകൊണ്ടുവന്ന മണിലാൽ അശോകനോട് കയർത്തു. വീണ്ടും അസഭ്യവർഷം തുടർന്നപ്പോൾ അശോകനെ മണിലാൽ അടിച്ചു. അവിടെനിന്ന് നടന്നുപോയ മണിലാലിനെ പിന്നിൽനിന്നെത്തി അശോകൻ കുത്തുകയായിരുന്നു.
രക്തത്തിൽ കുളിച്ച് ചലനമറ്റുകിടന്ന മണിലാലിനെ അതുവഴിവന്ന കാറിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒളിവിൽപോയ പ്രതിയെ രാത്രിവൈകി കിഴക്കേ കല്ലട പോലീസ് പിടികൂടി. അടുത്തിടെയാണ് ഡൽഹി പോലീസിൽനിന്ന് വിരമിച്ച അശോകൻ നാട്ടിലെത്തിയത്.
രേണുകയാണ് മണിലാലിന്റെ ഭാര്യ. മകൾ: അരുണിമ (നിധി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!