മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സർക്കാർ ; ജാമ്യാപേക്ഷ 11 ലേക്ക് മാറ്റി

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇബ്രാഹിംകുഞ്ഞിന്റെ ജമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11ലേക്ക് മാറ്റി.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് വി കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ടെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.എന്നാല്‍ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
നാല് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന് അന്വേഷണ സംഘം നേരത്തെ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു ദിവസം മാത്രം ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. അതിനാല്‍ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും കേസിന്റെ അന്വേഷണ പുരോഗതിയെക്കുറിച്ചും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

