KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും; വിവാദം

SHARE THIS ON

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ ചൊല്ലി വിവാദം. ഇവരിൽനിന്നു നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസനിധി കേസിലെ ഹർജിക്കാരനായ ആർ.എസ്.ശശികുമാർ അഭിപ്രായപ്പെട്ടു. രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന ദുരിതാശ്വാസനിധി കേസ് ലോകായുക്തയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ പ്രതിയായ മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന ഇഫ്താറിൽ പങ്കെടുക്കുന്നത് ജുഡീഷ്യറിയെ അപമാനിക്കലാണ്. അങ്ങനെ ഒരു നീതിപീഠത്തിൽനിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നില്ല. ഇഫ്താർ സൗഹൃദ സംഗമമാണ്. പ്രതിപക്ഷനേതാവിനും മറ്റു രാഷ്ട്രീയ നേതാക്കൾക്കും പങ്കെടുക്കാം. എന്നാൽ ജുഡീഷ്യൽ മേഖലയിൽ പ്രവർത്തിക്കുന്നവർ അങ്ങനെയല്ലെന്നും ശശി കുമാർ പറഞ്ഞു.  ഇഫ്താറിനെക്കുറിച്ചുള്ള സർക്കാരിന്റെ വാർത്താക്കുറിപ്പിൽ വിഐപികളുടെ പേര് ഇല്ലായിരുന്നു. ലോകായുക്തയും ഉപലോകായുക്തയും ചടങ്ങിൽ പങ്കെടുക്കാന്‍ പാടില്ലെന്ന് സർക്കാരിനുതന്നെ ബോധ്യമുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. സർക്കാർ ക്ഷണിച്ചാലും ലോകായുക്തയും ഉപലോകായുക്തയും പോകാൻ പാടില്ലായിരുന്നെന്നും ശശികുമാർ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസനിധിക്കേസ് ഈമാസം 12നാണ് ഫുൾ‌ ബഞ്ച് പരിഗണിക്കുന്നത്. ലോകായുക്തയും രണ്ട് ഉപലോകായുക്തമാരുമാണ് ബഞ്ചിലുള്ളത്. ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്ന് ലോകായുക്തയും ഉപലോകായുക്തയും പരിഗണിച്ച കേസ് ഫുൾ ബഞ്ചിന‌ു വിട്ടിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നു കാട്ടി 2019ലാണ് ആർ.എസ്.ശശികുമാർ കേസ് ഫയൽ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!