ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ വിദ്വേഷക്കുറ്റം ആരോപിച്ച് വീണ്ടും യുപി പൊലീസ് കേസെടുത്തു

വ്യജവാർത്തകള്‍ തുറന്നുകാട്ടുന്ന പ്ലാറ്റ്ഫോമായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ വിദ്വേഷക്കുറ്റം ആരോപിച്ച് വീണ്ടും യുപി പൊലീസ് കേസെടുത്തു.
യതി നരസിംഹാനന്ദ് എന്ന സംഘപരിവാർ സന്യാസി പ്രവാചകനെ നിന്ദിച്ച സംഭവത്തെ പറ്റി മുഹമ്മദ് സുബൈറ് നടത്തിയ ട്വീറ്റുകള്‍ വിദ്വേഷപരമാണെന്ന് ആരോപിച്ചാണ് ഗാസിയാബാദിലെ വെബ് സിറ്റി പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്.
യതി നരസിംഹാനന്ദ് നടത്തിയ വിദ്വേഷപ്രസംഗത്തിന്റ വീഡിയോ സുബൈർ എഡിറ്റ് ചെയ്‌ത് പ്രചരിപ്പിച്ചെന്നും. നരസിംഹാനന്ദ മുഖ്യപൂജാരിയായ ദസ്‌ന ദേവി ക്ഷേത്രത്തിന് മുന്നില്‍ ഇത് കാരണം സംഘർഷം ഉണ്ടായെന്നും പറഞ്ഞ് ബിജെപി നേതാവ് ഉദിത ത്യാഗി നല്‍കിയ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196, 228, 299, 356(3), 351(2) എന്നീ വകുപ്പുകളാണ് മുഹമ്മദ് സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, മുസ്ലീം പുരോഹിതൻ അർഷാദ് മദ്നി എന്നിവരും പ്രതികളാണ്.
വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ യതി നരസിംഹാനന്ദിനെ യുപി പൊലീസ് സംരക്ഷിക്കുകയാണ്. ഇതിനു മുമ്ബ് 2022 ല്‍ സമാന കുറ്റങ്ങള്‍ ആരോപിച്ച് യുപി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് കണ്ടെത്തി സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിച്ചിരുന്നു.

