ഹജ്ജ് : പ്രായപരിധി 65 വയസ്സ് ; കുട്ടികളെ അനുവദിക്കില്ല ; അപേക്ഷകൾ ഡിസംബർ പത്തുവരെ

കൊച്ചി: കര്‍ശന മാനദണ്ഡങ്ങളോടെ 2021ലെ ഹജ്ജിന് അപേക്ഷ സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി 18നും 65 വയസ്സിനും ഇടയിലുള്ളവര്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുള്ളത്. ഹജ്ജുമായി ബന്ധപ്പെട്ട് സൗദി അറേബ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും അന്തിമനടപടികള്.
45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിലും 65 വയസ്സാണ് പ്രായപരിധി. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് നടത്തേണ്ടത്. ഒരു കവറില്‍ പരമാവധി മൂന്ന് പേര് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ http://www.hajcommittee.gov.in വെബ്സൈറ്റിലും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ http://www.keralahajcommittee.org വെബ്സൈറ്റിലും അപേക്ഷസൗകര്യമുണ്ട്. ഡിസംബര്‍ പത്തുവരെയാണ് സമര്‍പ്പിക്കാനുള്ള സമയം.
തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ അപേക്ഷയും ഒറിജിനല്‍ പാസ്പോര്‍ട്ടും അഡ്വാന്‍സ് തുകയടച്ച രസീതും, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് രണ്ടാം ഘട്ടത്തില്‍ സമര്‍പ്പിക്കണം. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളും കേന്ദ്രം കുറച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം കുറയുന്നതിനാലാണിത്. കേരളം, തമിഴ്നാട്, ലക്ഷദ്വീപ്, മാഹി, അന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊച്ചിയാണ് പുറപ്പെടല്‍ കേന്ദ്രം.

