കണ്ണീരോടെ ചിറ്റൂർ; കശ്മീരിലെ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

പാലക്കാട്: ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാലുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വിമാനമാർഗമാണ് മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചത്. തുടർന്ന്, ചിറ്റൂരിലെത്തിച്ച മൃതദേഹങ്ങൾ ചിറ്റൂര്‍ ടെക്നിക്കല്‍ സ്കൂളില്‍ പൊതുദർശനത്തിന് വെച്ചു. ചിറ്റൂര്‍ സ്വദേശികളായ എസ്. സുധീഷ് (32), ആര്. അനില്‍ (33), രാഹുല്‍ (28), എസ്. വിഗ്നേഷ് (24) എന്നിവരാണ് കശ്മീരിലുണ്ടായ അപകടത്തിൽ മരിച്ചത്. കശ്മീർ സ്വദേശിയായ ഡ്രൈവര്‍ അജാസ് അഹമ്മദ് ഷായും അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന മനോജ് (24), കെ. രാജേഷ് (30), കെ. അരുണ്‍ (26) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നവംബര്‍ 30-നാണ് ചിറ്റൂര്‍ നെടുങ്ങോട്ടുനിന്നുള്ള 13 അംഗസംഘം തീവണ്ടിമാര്‍ഗം വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. കശ്മീരിലെത്തി രണ്ടുവാഹനങ്ങള്‍ വാടകയ്ക്കെടുത്തായിരുന്നു ലഡാക്കിലേക്കുള്ള യാത്ര. ചൊവ്വാഴ്ച നിമാത സോജിലാ പാസില്‍നിന്ന് സോന്മാര്ഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയില്‍ മോര്‍ഹ് എന്ന പ്രദേശത്താണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന എസ്.യു.വി. റോഡിലെ മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു

