കശ്മീരിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് കണ്ണീരോടെ വിട; മൃതദേഹത്തിൽ ചോക്ലേറ്റും, റോസാപൂക്കളും; രാഹുലിന് വിടചൊല്ലി ഗർഭിണിയായ ഭാര്യ

പാലക്കാട്: കശ്മീരിൽ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികൾക്ക് കണ്ണീരടക്കാനാവാതെ യാത്രാമൊഴി ചൊല്ലി ബന്ധുക്കളും സുഹൃത്തുക്കളും. മരിച്ച രാഹുലിന്റെ മൃതദേഹത്തിൽ അദ്ദേഹത്തിന്റെ ഏഴുമാസം ഗർഭിണിയായ ഭാര്യ നീതു ചോക്ലേറ്റും, റോസാപൂക്കളും സമർപ്പിച്ചത് ഏറെ ദുഃഖത്തോടെയാണ് അവിടെ കൂടിയവർ കണ്ടുനിന്നത്. ജനിച്ച് ദിവസങ്ങൾമാത്രമായ തന്റെ കൺമണിയെ കണ്ടു കൊതിതീരുംമുമ്പാണ് അനിൽ യാത്രയായത്. രണ്ടാഴ്ചമുമ്പായിരുന്നു മകളുടെ 56-ാം ദിവസത്തെ ചടങ്ങ്. നാലുവയസ്സുകാരനായ അശ്വിനാണ് മൂത്തമകൻ. പ്രസവത്തിനായി നെന്മാറയിലെ വീട്ടിലേക്ക് പോയ ഭാര്യ സൗമ്യയെയും കുട്ടികളെയും വിളിച്ചുകൊണ്ടുവരുന്നതിന് മുമ്പാണ് അനിലിന്റെ വേർപാട്.

ചിറ്റൂർ സ്വദേശികളായ എസ്. സുധീഷ് (32), ആർ. അനിൽ (33), രാഹുൽ (28), എസ്. വിഗ്നേഷ് (24) എന്നിവരാണ് കശ്മീരിലുണ്ടായ അപകടത്തിൽ മരിച്ചത്. കശ്മീർ സ്വദേശിയായ ഡ്രൈവർ അജാസ് അഹമ്മദ് ഷായും അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന മനോജ് (24), കെ. രാജേഷ് (30), കെ. അരുൺ (26) എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. നവംബർ 30-നാണ് ചിറ്റൂർ നെടുങ്ങോട്ടുനിന്നുള്ള 13 അംഗസംഘം തീവണ്ടിമാർഗം വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. കശ്മീരിലെത്തി രണ്ടുവാഹനങ്ങൾ വാടകയ്ക്കെടുത്തായിരുന്നു ലഡാക്കിലേക്കുള്ള യാത്ര. ചൊവ്വാഴ്ച നിമാത സോജിലാ പാസിൽനിന്ന് സോൻമാർഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയിൽ മോർഹ് എന്ന പ്രദേശത്താണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന എസ്.യു.വി. റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.


