ഉമ്മ മരിക്കുമെന്നറിഞ്ഞിട്ടും രക്ഷിക്കാൻ ശ്രമിച്ചില്ല, വാതില്‍ തുറക്കണ്ട മരിക്കേണ്ടവളാണെന്ന് പറഞ്ഞു; പിതാവിന്റെ ബന്ധുക്കള്‍ക്കെതിരെ 10 വയസുകാരി രംഗത്ത്

കോഴിക്കോട്: അമ്മ മരിക്കുമെന്ന് അറിഞ്ഞിട്ടും ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ഗാര്‍ഹികപീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത ഓര്‍ക്കാട്ടേരി സ്വദേശിനി ഷബ്നയുടെ മകള്‍. കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെയും ഷബ്നയുടെയും 10 വയസുകാരിയായ മകളാണ് പിതാവിന്റെ കുടുംബത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മാതാവിനെ അച്ഛന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്നും , മാതാവ് മുറിയിലേക്ക് പോയി വാതില്‍ അടച്ചപ്പോള്‍ വാതില്‍ തുറക്കേണ്ട മരിക്കട്ടെയെന്നാണ് പിതാവിന്റെ സഹോദരി പറഞ്ഞതെന്നും പത്തുവയസുകാരി വെളിപ്പെടുത്തി. ഷബ്ന മരണപ്പെട്ട ദിവസം യുവതി വാതില്‍ അടച്ചപ്പോള്‍ താൻ ചെന്ന് നോക്കിയെന്നും തന്റെ പേര് വിളിച്ച് കരഞ്ഞ അമ്മ വേദനിച്ചാണ് കരയുന്നതെന്ന് മനസിലാക്കിയ താൻ ബന്ധുക്കളോട് സഹായം അഭ്യര്‍ത്ഥിച്ചെന്നും കുട്ടി പറയുന്നു. ഉപ്പയുടെ പിതാവിനെയും പിതാവിന്റെ സഹോദിയെയും വിളിച്ചപ്പോഴും വാതില്‍ തുറക്കണ്ട മരിക്കട്ടെയെന്നാണ് പറഞ്ഞതെന്നാണ് കുഞ്ഞ് പറയുന്നത്. യുവതിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍ത്താവിൻറെ വീട്ടില്‍ വെച്ച് ഓര്‍ക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന ജീവനൊടുക്കിയത്.

