കേരള കോൺഗ്രസിന് 13 , സിപിഐക്ക് 25 ; എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം: ആശയക്കുഴപ്പങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി. ബുധനാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവിലണ് സീറ്റുകള്‍ സംബന്ധിച്ച തീരുമാനം ഉണ്ടായത്.
നിലവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് സിപിഎം 85, സിപിഐ 25, കേരള കോണ്‍ഗ്രസ് (ജോസ്) 13, ജെഡിഎസ് 4, എല്‍ജെഡി 3, ഐഎന്‍എല്‍ 3 എന്‍സിപി 3, കേരള കോണ്‍ഗ്രസ് (ബി) 1, കേരള കോണ്‍ഗ്രസ് (എസ്) 1, ആര്‍എസ്പി (ലെനിനിസ്റ്റ്) 1, ജനാധിപത്യ കേരള കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് സീറ്റു നില.
ചങ്ങനാശേരി സീറ്റ് കേരള കോണ്‍ഗ്രസ്‌എമ്മിന് നല്‍കാന്‍ ധാരണയായതോടെയാണ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായത്.സിപിഐ എതിര്‍പ്പ് മറികടന്നാണ് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനമായത്.
കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകളാണ് ജോസ് കെ. മാണിക്ക് സിപിഐ വിട്ടു നല്‍കുക. തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാകുമെന്ന് കരുതിയ സീറ്റ് ചര്‍ച്ച ചങ്ങനാശേരി എന്ന ഒറ്റ സീറ്റില്‍ തട്ടിയാണ് നീണ്ടുപോയിരുന്നത്.

