തിരഞ്ഞെടുപ്പ്: വിപുലമായ സ്റ്റാളുകൾ ഒരുക്കി, കുടുംബശ്രീ നേടിയത് 45.16 ലക്ഷം

കാസർകോട്∙ തിരഞ്ഞെടുപ്പിൽ ജീവനക്കാർക്ക് ഭക്ഷണം നൽകിയും ശുചീകരണ പ്രവർത്തനം നടത്തിയും കുടുംബശ്രീ നേടിയത് 45.16 ലക്ഷം രൂപ. ജില്ലയിലെ 5 വിതരണ കേന്ദ്രങ്ങളിലും പോളിങ് ബൂത്തുകളിലും 2 ദിവസങ്ങളിൽ ഭക്ഷണം നൽകിയതിനു പുറമേ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന കേന്ദ്രങ്ങളിലേക്ക് ഭക്ഷണം എത്തിക്കുകയെന്ന ദൗത്യവും കുടുംബശ്രീയ്ക്ക് ആയിരുന്നു.5 വിതരണ കേന്ദ്രങ്ങളിലായി പരിശീലനം ലഭിച്ച 15 സംരംഭ ഗ്രൂപ്പുകൾ പ്രാതൽ, ലഘു ഭക്ഷണം, ഉച്ച ഭക്ഷണം, ലൈറ്റ് റിഫ്രഷ്മെന്റ്, അത്താഴം എന്നിവ അടങ്ങിയ വിപുലമായ സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. ഈ സ്റ്റാളുകളിലായി 2 ദിവസത്തിൽ ലഭിച്ചത് 4,09,773 രൂപയാണ്. പോളിങ് ബൂത്തുകളിൽ ഭക്ഷണം നൽകിയതിലൂടെ ലഭിച്ചത് 26,18,410 രൂപയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തുകൾ ഉൾപ്പെടെയുള്ള ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നതിനും കോവിഡ് മാലിന്യ സംസ്കരണത്തിനുമായി 1504 സ്ത്രീകളെയാണ് കുടുംബശ്രീ ചുമതലപ്പെടുത്തിയത്. ഇതിനു പുറമേ കോവിഡ് മാലിന്യ സംസ്‌കരണത്തിനായി 992 ഹരിതകർമസേന അംഗങ്ങളും ഉണ്ടായിരുന്നു. ശുചീകരണ മേഖലയിൽ കുടുംബശ്രീ വനിതകൾ നേടിയത് 14,88,291 രൂപയാണ്. കുടുംബശ്രീ വനിതകളുടെ സംരംഭ സാധ്യതകൾ പരിപോഷിപ്പിക്കുന്ന ഒരു ഉദ്യമം കൂടിയാണ് ഭക്ഷണ വിതരണത്തിലൂടെ സാധിച്ചതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓഡിനേറ്റർ ടി.ടി.സുരേന്ദ്രൻ പറഞ്ഞു

