കാനത്തിന് അന്ത്യാഞ്ജലിയർപ്പിച്ച് തലസ്ഥാനം; രണ്ടുമണിവരെ പൊതുദർശനം, ശേഷം വിലാപയാത്ര

തിരുവനന്തപുരം: അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചത്. വിമാനത്താവളത്തിൽ പ്രവർത്തകർ കാനത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിവരെ പട്ടം പി.എസ്. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.
മൃതദേഹത്തിനൊപ്പം മന്ത്രിമാരായ കെ.രാജന്, പി. പ്രസാദ്, സി.പി.ഐ. നേതാവ് ബിനോയ് വിശ്വം, കാനത്തിന്റെ മകന് സന്ദീപ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു. കാനത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി ജി.ആര് അനില്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍, പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ തിരുവനന്തപുരം വിമാനത്താവളത്തി.
നേരത്തെ ഇടപ്പഴഞ്ഞി വിവേകാനന്ദ നഗറിലുള്ള മകന്റെ വസതിയില്‍ പൊതുദര്‍ശനം തീരുമാനിച്ചെങ്കിലും സമയപരിമിതി മൂലം ഇടപ്പഴിഞ്ഞിയിലെ പൊതുദര്‍ശനം ഒഴിവാക്കി.
തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷം ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകുന്നേരം കോട്ടയം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷമാകും മൃതദേഹം കാനത്തെ വീട്ടിലെത്തിക്കുക. ഞായറാഴ്ച രാവിലെ 10 മണിക്കാണ് സംസ്കാരം. സിപിഐയുടെയും എല്‍.ഡി.എഫിന്റെയും നേതാക്കളെല്ലാം തിരുവനന്തപുരത്തും കോട്ടയത്തുമായി പൊതുദര്ശനത്തിനെത്തിച്ചേരുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തനായ നേതാവാണ് കാനം രാജേന്ദ്രനെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അസുഖബാധിതനായി ചികിത്സയിലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇടതുപക്ഷ മുന്നണിയേയും ഇടതുപക്ഷ സര്‍ക്കാരിനെയും നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ശക്തനായ നേതാവിനെയാണ് നഷ്ടമായത്. സര്‍ക്കാരിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിന് അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങളും സമയവും
തിരുവനന്തപുരം
മണ്ണന്തല- 2.30 PM
വട്ടപ്പാറ- 2.45 PM
കന്യാകുളങ്ങര- 3 PM
വെമ്പായം- 3.15 PM
വെഞ്ഞാറമ്മൂട്- 3.30 PM
കാരേറ്റ്- 3.45 PM
കിളിമാനൂര്‍- 4 PM
കൊല്ലം
നിലമേല്‍- 4.15 PM
ചടയമംഗലം- 4.30 PM
ആയൂര്‍- 4.45 PM
കൊട്ടാരക്കര- 5.15 PM
പത്തനംതിട്ട
അടൂര്‍- 5.45 PM
പന്തളം- 6.15 PM
ആലപ്പുഴ
ചെങ്ങന്നൂര്‍- 6.45 PM
പത്തനംതിട്ട
തിരുവല്ല- 7.15 PM
കോട്ടയം
ചങ്ങനാശ്ശേരി- 8 PM
കുറിച്ചി- 8.15 PM
ചിങ്ങവനം- 8.30 PM
നാട്ടകം- 8.45 PM
കോട്ടയം ജില്ലാകമ്മിറ്റി ഓഫീസ്- 9 PM
കാനം (വസതി)- 11 PM

