കെ.റെയിൽ പദ്ധതി നടപ്പാക്കുമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം; സാമ്പത്തിക സാധ്യത പരിശോധിച്ച് തീരുമാനം

ദില്ലി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കാന്‍ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹ മന്ത്രി റാവു സാഹിബ് പട്ടീല്‍ ദാന്‍വേ അറിയിച്ചു.
കെ. മുരളീധരന് എം. പി പാര്‍ലിമെന്റില്‍ ശൂന്യ വേളയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രസ്താവന.
കെ റെയില്‍ റെയില്‍വേയുടെയും കേരളാ സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ്. 51% കേരളാ സര്‍ക്കാരും 49% കേന്ദ്ര സര്‍ക്കാരുമാണ് സംരംഭത്തിനായി മുടക്കുന്നത്. 530 കിലോ മീറ്റര്‍ നീണ്ട, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സെമി-ഹൈ സ്പീഡ് റെയില്‍വേ സ്ഥാപിക്കുന്നതിന് വേണ്ടി കെ റെയില്‍ സര്‍വ്വേക്ക് ശേഷം വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിട്ടുണ്ട്. 63493 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ടെക്നോ-ഇക്കണോമിക് വയബിലിറ്റി കൂടി പരിഗണിക്കാനുണ്ടെന്ന് മന്ത്രി പ്രസ്താവിച്ചു. അലിഗ്ന്മെന്റ്, നിര്‍മ്മാണ രീതി, ഭൂമിഏറ്റെടുക്കല്‍ എന്നിവ ഇപ്പോള്‍ തീരുമാനം ആയിട്ടില്ല എന്നും മന്ത്രി അറിയിച്ചു.
‘കേരളം ഭരിക്കുന്നയാള്‍ സര് സിപി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ്മ വേണം’; വിമര്‍ശനവുമായി വി എം സുധീരന്
കേരളം ഭരിക്കുന്നയാള്‍ സര് സിപി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ്മ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് (V M Sudheeran). കെ റെയിലിന്റെ (K Rail) ഡിപിആര്‍ രഹസ്യ രേഖയെന്ന നിലപാട് വിചിത്രമാണെന്നും വി എം സുധീരന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവരാവകാശ കമ്മീഷണറുടെ നിലപാട് പരിഹാസ്യമായിപ്പോയി. പൗരപ്രമുഖന്‍മാരുമായുള്ളത് തട്ടിക്കൂട്ട് റെഡിമെയ്ഡ് യോഗമാണ്. എല്ലാം ശരിയെന്ന് സ്വയം തൃപ്തിയടയുന്നരീതി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും കെ റെയിലിനെതിരായ കോണ്‍ഗ്രസിന്റെ സമരം ജനാധിപത്യ രീതിയിലായിരിക്കുമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.

