‘തട്ടിയെടുത്ത ആയുധങ്ങൾ ഇവിടെ നിക്ഷേപിക്കുക’ആയുധങ്ങൾ തിരകെകിട്ടാൻ പെട്ടി സ്ഥാപിച്ച് ബിജെപി എംഎൽഎ

ഇംഫാൽ∙ ‘തട്ടിയെടുത്ത ആയുധങ്ങൾ ഇവിടെ നിക്ഷേപിക്കുക, നിങ്ങളെ ആരും ചോദ്യം ചെയ്യുകയില്ല. നിങ്ങൾക്ക് ആയുധങ്ങൾ ഇവിടെ നിക്ഷേപിച്ചിട്ട് സധൈര്യം പോകാം. പേര് പോലും വെളിപ്പെടുത്തേണ്ടതില്ല’ – ബിജെപി എംഎൽഎ ഇംഫാലിലെ സ്വന്തം വീടിനു മുന്നിൽ സ്ഥാപിച്ച പെട്ടിയാണ് മണിപ്പൂരിൽ ചർച്ചയാകുന്നത്. മണിപ്പൂർ കലാപത്തിനിടെ പൊലീസ് സ്റ്റേഷനിൽനിന്നും മണിപ്പൂർ റൈഫിൾസിൽനിന്നും കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരികെകിട്ടാനാണു പെട്ടി സ്ഥാപിച്ച് എംഎൽഎ രംഗത്തെത്തിയത്. നിരീക്ഷണം മണിപ്പൂർ കലാപത്തിനിടെ 4,000ത്തിൽ പരം ആയുധങ്ങളാണ് വെടിയുണ്ടകളും മറ്റുമായി ആൾക്കൂട്ടം കൊള്ളയടിച്ചത്. ഇതുതിരികെ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങ് എന്നിവർ സമാധാനശ്രമങ്ങൾക്കിടെ അഭ്യർഥിച്ചിരുന്നു. ഇതേതുടർന്ന് സൈന്യവും സുരക്ഷാസേനകളും നടത്തിയ സംയുക്തപരിശോധനയിൽ 900 ആയുധങ്ങളും ആയിരത്തിലധികം വെടിയുണ്ടകളും കണ്ടെടുത്തിരുന്നു. കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിലാണിവ കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ദിവസത്തെ സുരക്ഷാസേനയുടെ പരിശോധനയിൽ 35 ആയുധങ്ങളും വീണ്ടെടുക്കാനായി. അതിനിടെ ഒരുവിഭാഗം അമിത് ഷായുടെ ആഹ്വാനം തള്ളിക്കളഞ്ഞതിനാലാണ് ആയുധങ്ങൾ നിക്ഷേപിക്കുന്നതിനായി എംഎൽഎ പെട്ടി സ്ഥാപിച്ചത്. മണിപ്പൂർ കലാപത്തിനു കാരണക്കാരായവരെ തുടച്ചുനീക്കി സമാധാനം സ്ഥാപിക്കാതെ ആയുധങ്ങൾ തിരികെ നൽകേണ്ടെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.

