അന്തർ സംസ്ഥാന യാത്രക്കൊരുങ്ങി കെഎസ്‌ആർടിസി; തിങ്കൾ മുതൽ മംഗളൂരു, സുള്ള്യ ബസും

കാസർകോട് > അന്തർ സംസ്ഥാന യാത്രക്കൊരുങ്ങി കെഎസ്‌ആർടിസി. തിങ്കളാഴ്‌ച മുതൽ കർണാടകയിലേക്കും കേരളത്തിലേക്കും സർവീസ് തുടങ്ങാൻ ഇരു കോർപറേഷനുകളും തീരുമാനിച്ചിട്ടുണ്ട്. മംഗളൂരുവിലേക്ക് സർവീസ് തുടങ്ങുന്നതിൽ ശനിയാഴ്‌ച ചേരുന്ന യോഗത്തിൽ തീരുമാനമാകും. കോസർകോട് ഡിപ്പോയിൽ നിന്ന് മംഗളൂരുവിലേക്ക് 23, പുത്തൂർ, സുള്ള്യ എന്നിവിടങ്ങളിലേക്ക് നാല് വീതം സർവീസുകൾ ആരംഭിക്കും.കാഞ്ഞങ്ങാട് നിന്ന് സുള്ള്യയിലേക്ക് മൂന്നും മംഗളൂരുവിലേക്ക് രണ്ടും ബംഗളൂരുവിലേക്ക് ഒന്നും സർവീസ് നടത്തും. കാസർകോട് നിന്ന് മംഗളൂരുവിലേക്കുള്ള 23 ബസുകൾ നിലവിൽ തലപ്പാടി വരെ സർവീസ് നടത്തുന്നുണ്ട്. ഇതാണ് മംഗളൂരുവിലേക്ക് നീട്ടുക. കാസർകോട് നിന്ന് 60 സർവീസുകളാണ് നിലവിൽ നടത്തുന്നത്. പ്രതിദിനം നാലര ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ വരുമാനമുണ്ട്. 23 ബസ് തലപ്പാടിക്ക് പുറമേ ഒമ്പത് കണ്ണൂർ, ഒന്നുവീതം കോഴിക്കോട്, മാനന്തവാടി സർവീസുകളുണ്ട്. കോവിഡ് വ്യപാനത്തിന് മുമ്പ് 90 സർവീസുകളുണ്ടായിരുന്നു. കാഞ്ഞങ്ങാട് നിന്ന് 36 സർവീസുകളാണുള്ളത്. രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ പ്രതിദിന വരുമാനമുണ്ട്.

