പങ്കാളികളെ ലൈംഗിക ബന്ധത്തിനായി കൈമാറി പണം വാങ്ങുന്നവരും; ഒറ്റയ്‌ക്കെത്തുന്നവര്‍ സ്റ്റഡുകള്‍

കറുകച്ചാൽ (കോട്ടയം): പങ്കാളികളെ കൈമാറുന്നതിനുപുറമേ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗിക ബന്ധത്തിനായി കൈമാറി പണംവാങ്ങുന്നവരും ഉണ്ട്. പങ്കാളികളില്ലാതെ ഒറ്റയ്ക്കെത്തുന്നവർ സ്റ്റഡുകളെന്നാണ് അറിയപ്പെടുക. ഇവരിൽനിന്നും പണം വാങ്ങും. ഫോണുകളിലും ക്യാമറകളിലും പകർത്തുന്ന ഈ ദൃശ്യങ്ങൾ, ലൈംഗിക സംഭാഷണങ്ങൾ, സന്ദേശങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ആവശ്യക്കാർക്ക് പങ്കുവെക്കുന്നവരുമുണ്ട്. പങ്കാളികളെ കൈമാറാൻ ആഗ്രഹിക്കുന്നവർ പ്രായം, സ്ഥലം തുടങ്ങിയ വിവരങ്ങൾ പങ്കുവെക്കും. താത്പര്യമുള്ളവർ സാമൂഹിക മാധ്യമങ്ങളിലൂടെ നേരിൽ സന്ദേശങ്ങളയച്ച് ബന്ധം സ്ഥാപിക്കുന്നു. വീടുകളിൽ വിരുന്നൊരുക്കുകയും ഒത്തുചേരുകയുമാണ് പതിവെന്ന് പോലീസ് പറഞ്ഞു.
യുവതിയെ പീഡിപ്പിച്ചത് ഒമ്പതുപേർ
വിവാഹ പങ്കാളികളെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘം കെണിയിലാക്കിയ യുവതിയെ പീഡിപ്പിച്ചത് ഭർത്താവടക്കം ഒമ്പതുപേർ. ആറുപേർ അറസ്റ്റിലായി. ഒരാൾ സൗദിയിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവടക്കം അഞ്ചുപേരെ ഞായറാഴ്ച പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച എറണാകുളത്തുനിന്ന് ഒരാൾകൂടി അറസ്റ്റിലായി. അറസ്റ്റിലായവരെ തെളിവെടുപ്പിന് ശേഷം ചങ്ങനാശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം, ആലപ്പുഴ, എറണാകുളം സ്വദേശികളാണ് പിടിയിലായവർ. പ്രതികൾ യുവതിയെ പ്രകൃതിവിരുദ്ധമായും പീഡിപ്പിച്ചിട്ടുണ്ട്. വിവരങ്ങളറിഞ്ഞ സഹോദരൻ യുവതിയെകൂട്ടി പോലീസിൽ പരാതിനൽകുകയായിരുന്നു.
സാമൂഹികമാധ്യമ കൂട്ടായ്മകൾ വ്യാപകം
പിടിയിലായവരുടെ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പങ്കാളികളെ ലൈംഗിക ബന്ധത്തിന് കൈമാറുന്നതിനായി പ്രവർത്തിക്കുന്ന 14 കൂട്ടായ്മകൾ പോലീസ് കണ്ടെത്തി. ചെറുപ്പക്കാർമുതൽ പ്രായമായവർവരെ ആയിരക്കണക്കിനുപേരാണ് കൂട്ടായ്മകളിലുള്ളത്. വേറെയും സംഘങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. മെസഞ്ചർ, വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. സമൂഹത്തിലെ ഉന്നതരടക്കമുള്ളവർ ഇത്തരം സംഘങ്ങളിലുണ്ട്. പല സെക്സ് റാക്കറ്റുകളും ഗ്രൂപ്പുകളിൽ പങ്കാളികളാണ്. സൈബർ സെൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്

