KSDLIVENEWS

Real news for everyone

പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്ത ആര്‍.ഇ. ആഷര്‍ അന്തരിച്ചു

SHARE THIS ON

ലണ്ടന്‍: ബ്രിട്ടീഷ് ലിംഗ്വിസ്റ്റും ദ്രവീഡിയന്‍ ഭാഷാധ്യാപകനുമായ പ്രൊഫ. ആര്‍.ഇ. ആഷര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. മലയാളികള്‍ക്ക് ആഷര്‍ പരിചിതനാവുന്നത് ബഷീര്‍ കൃതികളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെയാണ്. സ്‌കോട്‌ലാന്റിലെ എഡിന്‍ബര്‍ഗിലായിരുന്നു അന്ത്യം എന്ന് അദ്ദേഹത്തിന്റെ മകന്‍ ഡോ. ഡേവിഡ് ആഷര്‍ തന്റെ പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. മലയാളവും തമിഴുമുള്‍പ്പെടെയുള്ള ദ്രാവിഡഭാഷകളെപ്പറ്റി പഠിക്കാനുള്ള താല്‍പര്യമാണ് ദക്ഷിണേന്ത്യയുമായി പ്രൊഫ. ആഷറെ ബന്ധപ്പെടുത്തിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ വായ്‌മൊഴി സ്വഭാവമുള്ള കഥകളെ അനായാസമായി അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിക്ക് അലിക്കത്ത്, കാച്ചി, തട്ടം തുടങ്ങി അറുപതോളം മലബാര്‍ പദങ്ങള്‍ സംഭാവന നല്‍കിയതും പ്രൊഫ.ആഷറിന്റെ ഉത്സാഹം നിമിത്തമായിരുന്നു.

ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷയറില്‍ ജനിച്ച പ്രൊഫ. ആഷര്‍ കിങ് എഡ്വാര്‍ഡ് ഗ്രാമര്‍ സ്‌കൂളിലാണ് പഠിച്ചത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഫെനറ്റിക്‌സില്‍ ഉന്നതപഠനം നേടിയ ശേഷം ഫ്രഞ്ച് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആപ്രിക്കന്‍ സ്റ്റഡീസില്‍ അധ്യാപകജീവിതമാരംഭിച്ച ആഷര്‍ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഭാഷാപഠനവഭാഗവുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. തമിഴ് ഭാഷയിലാണ് ആദ്യത്തെ ഭാഷാപഠനഗവേഷണം അദ്ദേഹം ആരംഭിക്കുന്നത്. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഭാഷാശാസ്ത്രവിഭാഗം പ്രൊഫസറായി ജോലി ചെയ്തുവരനേ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് തമിഴ് റിസര്‍ച്ച് ഫോറം പ്രസിഡണ്ടായി. തമിഴില്‍ നിന്നാണ് മലയാളഭാഷയോടുള്ള താല്‍പര്യം അദ്ദേഹത്തിനുണ്ടാവുന്നത്.

1947-ല്‍ തകഴിയുടെ ‘തോട്ടിയുടെ മകന്‍’ സ്‌കാവഞ്ചേഴ്‌സ് സണ്‍ എന്ന പേരില്‍ അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പായ്‌ക്കൊരാനേണ്ടാര്‍ന്നു, ബാല്യകാലസഖി, പാത്തുമ്മയുടെ ആട് എന്നീ കൃതികളും അദ്ദേഹം വിവര്‍ത്തനം ചെയ്തു. ബഷീര്‍ കുടുംബവുമായി വളരെ നല്ല ബന്ധം പുലര്‍ത്തിയിരുന്ന ആഷറിന് ന്റുപ്പാപ്പായ്‌ക്കൊരാനേണ്ടാര്‍ന്നു എന്ന കഥയിലെ കുഴിയാനയെ വീടിന്റെ പിറകിലെ മണ്ണില്‍നിന്നു തിരഞ്ഞെടുത്ത് ഇലയിലാക്കി കാണിച്ചുകൊടുത്ത ഓര്‍മയാണ് ബഷീറിന്റെ മകള്‍ ഷാഹിന ബഷീര്‍ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!