സ്ഥാനാർഥി നിർണയം: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാഗ്വാദം

ന്യൂഡൽഹി: സ്ഥാനാർഥി നിർണയ ചർച്ചയ്ക്കിടെ ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് വാഗ്വാദം. കഴിഞ്ഞദിവസം രാത്രി നടന്ന ചർച്ചയിലാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലിനോടും മുല്ലപ്പള്ളിയോടും പൊട്ടിത്തെറിച്ചത്. കോൺഗ്രസിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് നേതാക്കൾ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായത്.
സ്ക്രീനിങ് കമ്മിറ്റി യോഗത്തിലും കേരളാ ഹൗസ് കേന്ദ്രീകരിച്ച് നടന്ന ചർച്ചയിലുമാണ് നേതാക്കൾ ചേരിതിരിഞ്ഞ് വാഗ്വാദത്തിൽ ഏർപ്പെട്ടത്. ഗ്രൂപ്പ് നിർദേശങ്ങൾ സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് വെട്ടുന്നതിലെ അതൃപ്തിയാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രകടിപ്പിച്ചത്. എന്നാൽ സർവേയിൽ ഇല്ലാത്ത പേര് ഒഴിവാക്കണമെന്ന് കെ.സി വേണുഗോപാലും മുല്ലപ്പള്ളിയും നിലപാടെടുത്തു. ഹൈക്കമാൻഡിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ സ്ഥാനാർഥികളെ നിശ്ചയിക്കാൻ കഴിയൂ എന്ന നിലപാടാണ് മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും സ്വീകരിച്ചത്.
ഗ്രൂപ്പുകളുടെ സമ്മർദത്തിന് വഴങ്ങേണ്ട എന്ന കടുത്ത നിലപാടും ഹൈക്കമാൻഡ് നേതാക്കൾ പങ്കുവെയ്ക്കുകയും ചെയ്തു. എ.ഐ.സി.സിയുടെ സർവേ ആധാരമാക്കിക്കൊണ്ടുതന്നെയാണ് സ്ഥാനാർത്ഥി നിർണയം നടക്കേണ്ടത്. ഗ്രൂപ്പുകൾ മുന്നോട്ടുവെയ്ക്കുന്ന പേരുകൾ മാത്രം പരിഗണിക്കാനാവില്ല എന്ന നിലപാടാണ് ചർച്ചയിലുടനീളം മുല്ലപ്പള്ളിയും വേണുഗോപാലും സ്വീകരിച്ചത്. ഇതേ തുടർന്ന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോരാൻ ശ്രമിച്ചെങ്കിലും ഇരുവരേയും അനുനനയിപ്പിക്കുകയായിരുന്നു.

