ഷാരൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്, ഷൊര്‍ണൂരില്‍ ഇറങ്ങിയത് തെറ്റിദ്ധരിപ്പിക്കാനെന്ന് പൊലീസ് നിഗമനം

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി ഡൽഹിയിൽനിന്ന് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്. ഇതോടെ കോഴിക്കോട് ആക്രമണം നടത്താനാണ് പ്രതി എത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്. ഷൊര്‍ണൂരില്‍ ഇറങ്ങിയത് തെറ്റിദ്ധരിപ്പിക്കാനെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ ഇറങ്ങിയ സ്ഥലം അറിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ ഷാരൂഖ് പറഞ്ഞത്. സംസ്ഥാനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളുടെ നിർദേശ പ്രകാരമാണ് ഷാരൂഖ് ഷൊർണൂരിൽ ഇറങ്ങി പെട്രോൾ വാങ്ങിയശേഷം കോഴിക്കോട് ആക്രമണം നടത്തിയതെന്ന് പൊലീസ് കരുതുന്നു. ഇതെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ ഭാഗമാണെന്നും പൊലീസ് കരുതുന്നു. പ്രതിക്ക് ഷൊർണൂരിൽ ചിലരുമായി ബന്ധമുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. ഷാരൂഖ് എത്തിയെന്നു സംശയിക്കുന്ന ഷൊർണൂരിലെ കോളനിയിലെ ചില വീടുകളിൽ അന്വേഷണ സംഘം എത്തിയതായും സൂചനയുണ്ട്. ഷാരൂഖിന്റെ ഫോൺവിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ ഷൊർണൂരിലെ ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത അന്വേഷണ സംഘത്തിന് ലഭിച്ചേക്കും. അതിനിടെ, ഷാരൂഖിനെ ഇന്നു തെളിവെടുപ്പിന് കൊണ്ടുപോയേക്കും. കസ്റ്റഡിയിൽ കിട്ടി ദിവസങ്ങൾ ആയിട്ടും പ്രതിയുടെ തെളിവെടുപ്പ് വൈകുകയാണ്. ഇന്നലെ പ്രതിയെ ഷൊർണൂരിലെ പെട്രോൾ പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ചില സൂചനയുണ്ടായിരുന്നു. എന്നാൽ തെളിവെടുപ്പ് നടന്നില്ല.
Content highlights: Elathur train fire attack case accused sharukh saifi ticket to kozhikode

