കേരളത്തിലെ ട്രെയിനുകളിൽ സിസിടിവി ക്യാമറ; ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: കേരളത്തിൽ ഓടുന്ന എല്ലാ ട്രെയിനിലെ ബോഗികളിലും സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജി പരിഗണിക്കും. എലത്തൂർ തീവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്. ഏപ്രിൽ രണ്ടിന് രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസ് സംഘം പിടികൂടുന്നത്. പിന്നീട് ഇയാളെ കേരള പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്നാണ് കരുതുന്നത്.

