തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാനങ്ങൾക്ക് ഹൗസ്ഫുൾ ആയി പറക്കാം

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ സീറ്റ് നിയന്ത്രണം ആഭ്യന്തര വിമാനങ്ങളിൽ നിന്ന് ഒഴിവാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഈ മാസം 18 മുതൽ മുഴുവൻ സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ച് യാത്ര നടത്താൻ വിമാന കമ്പനികൾക്ക് അനുമതി നൽകി.
അതേസമയം യാത്രക്കാരും ജീവനക്കാരും കോവിഡ് നിയന്ത്രണ പെരുമാറ്റവും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിർദേശിച്ചു.
ആഭ്യന്തര വിമാന സർവീസുകളിൽ നിലവിൽ 85 ശതമാനം സീറ്റ് ശേഷിയിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിനായിരുന്നു അനുമതിയുള്ളത്. സെപ്റ്റംബറിലാണ് സർക്കാർ 72.5 ശതമാനത്തിൽ നിന്ന് 85 ശതമാനമാക്കി ഉയർത്തിയിയിരുന്നത്.

