കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: നേമമുള്‍പ്പടെയുളള പത്തുസീറ്റുകളില്‍ ചര്‍ച്ച ഇന്നും തുടരും

ന്യൂഡൽഹി: നേമം ഉൾപ്പടെ തർക്കമുളള പത്തുസീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിക്കാനുളള കോൺഗ്രസിന്റെ ചർച്ച ഇന്നും തുടരും. കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും. 91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.
നേമത്തെ സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് കോൺഗ്രസ് 81 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി എന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. കരുത്തനായ നേതാവ് മത്സരിക്കുമെന്ന് കെ.പി.സി.സി.അധ്യക്ഷൻ പ്രഖ്യാപിച്ച നേമം മണ്ഡലവുമായി ബന്ധപ്പെട്ട തുടർചർച്ചകൾ ഇന്ന് നടക്കും. ഇന്നുതന്നെ പത്തുസീറ്റുകളുടെ കാര്യത്തിൽ തർക്കങ്ങൾ ഒഴിവാക്കി ധാരണയിലെത്താനുളള തീവ്രശ്രമത്തിലാണ് നേതാക്കൾ.
നേമത്തിന് പുറമേ കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, നിലമ്പൂർ, കല്പറ്റ, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്പി, തവനൂർ എന്നീ മണ്ഡലങ്ങളിലാണ് ഇപ്പോഴും തർക്കമുളളത്. കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പേരാണ് ആദ്യം ഉയർന്നത്.എന്നാൽ ഇപ്പോൾ ഇവിടെ നിന്ന് പി.സി.വിഷ്ണുനാഥ് മത്സരിക്കുമെന്നും ബിന്ദുകൃഷ്ണ കുണ്ടറയിൽ നിന്ന് മത്സരിക്കുമെന്നുമാണ് പറയുന്നത്. ഇതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. തൃപ്പൂണിത്തുറയിൽ കെ.ബാബുവിന്റെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഉമ്മൻചാണ്ടി കെ.ബാബുവിനെ മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
നിലമ്പൂരിൽ ഒരുപക്ഷേ ടി.സിദ്ദീഖ് സ്ഥാനാർഥിയായേക്കാം അവിടെയും തർക്കം നിലനിൽക്കുകയാണ്. കല്പറ്റയിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുളള സ്ഥാനാർഥി വേണമെന്നാണ് കോൺഗ്രസ് നിലപാട്. ഒരു പ്രാദേശിക നേതാവിനെയും മണ്ഡലത്തിന് പുറത്തുളള ഒരു നേതാവിനെയുമാണ് ഇവിടെ പരിഗണിക്കുന്നത്. ആറന്മുളയിലും തർക്കമുണ്ട്. ഇവിടെ ശിവദാസൻ നായർ, പി.മോഹൻദാസ് നായർ എന്നിവരുടെ പേരുകളാണ് ഉയർന്നിരിക്കുന്നത്. കാഞ്ഞിരപ്പിള്ളിയിൽ ജോസഫ് വാഴയ്ക്കനെ ഉറപ്പിച്ചിരുന്നുവെങ്കിലും ഈ സീറ്റും അവസാനഘട്ടത്തിൽ തർക്കത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
തർക്കമുളള സീറ്റുകളിൽ ഇന്ന് തീരുമാനമാക്കി സ്ഥാനാർഥികളെ നാളെത്തന്നെ പ്രഖ്യാപിക്കാനാണ് കെ.പി.സി.സിയുടെ ആലോചന.

