ലൈംഗികബന്ധത്തിന് സമ്മതിച്ചില്ല; എംബിബിഎസ് വിദ്യാർഥിനിയെ പാറക്കെട്ടിൽ തള്ളിയിട്ട് കൊന്നു

മുംബൈ ∙ എംബിബിഎസ് വിദ്യാർഥിനി സ്വാദിച്ഛ സെയ്ൻ 2021ൽ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് മുംബൈ ക്രൈംബ്രാഞ്ച്. ‘ലാസ്റ്റ് പഴ്‌സൻ സീൻ’ സിദ്ധാന്തമനുസരിച്ച്, സെയ്നെ അവസാനമായി കണ്ട ലൈഫ്‌ഗാർഡ് മിത്തു സിങ്ങിന് എതിരെയാണു കുറ്റം ചുമത്തിയിട്ടുള്ളത്. ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് മിത്തു കൊലപാതകം ചെയ്തെന്നു കുറ്റപത്രത്തിൽ പറയുന്നു. ബാന്ദ്രയിലെ ബാൻഡ്സ്റ്റാൻഡിലായിരുന്നു സംഭവം. താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നു മിത്തു ആവശ്യപ്പെട്ടതിനു പിന്നാലെ തർക്കമുണ്ടായെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. മിത്തു പാറക്കെട്ടിലേക്കു തള്ളിയിടുകയോ സ്വാദിച്ഛ സെയ്ൻ മറിഞ്ഞുവീഴുകയോ ചെയ്തതായിരിക്കാം എന്നാണു നിഗമനം. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകം ചെയ്തെന്നു സമ്മതിച്ച മിത്തു, സ്വാദിച്ഛയുടെ മൃതദേഹം കടലിൽ തള്ളിയെന്നാണു പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്തു പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. 2021 നവംബർ 29നാണ് സെയ്നെ കാണാതായതായി പിതാവ് പൊലീസിൽ പരാതി നൽകിയത്. ബാന്ദ്ര പൊലീസ് അന്വേഷിച്ച കേസ് ഈ വർഷം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും കൊലപാതകമാണെന്ന നിഗമനത്തിൽ എത്തുകയും ചെയ്തു. മിത്തു സിങ്ങിനെ കൂടാതെ സുഹൃത്ത് ജബ്ബാർ അൻസാരിക്കെതിരെയും 1,790 പേജുള്ള കുറ്റപത്രത്തിൽ പരാമർശമുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ സെയ്നെ സന്തോഷവതിയായി കണ്ടതിനാൽ തട്ടിക്കൊണ്ടുപോകൽ കുറ്റം ഒഴിവാക്കി.
മിത്തു സിങ്ങിന്റെ ബാന്ദ്രയിലെ വീടും പരിസരവും കഴിഞ്ഞദിവസം പൊലീസ് പരിശോധിച്ചിരുന്നു. പൂന്തോട്ടം കുഴിച്ചും പരിശോധിച്ചെന്നാണു വിവരം. 100 സാക്ഷികളുള്ള കേസിൽ നാലു പേർ മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകി. ബാന്ദ്രയിൽ ചൈനീസ് സ്റ്റാൾ നടത്തുന്ന മിത്തു സിങ്ങിന്റെ രണ്ടു തൊഴിലാളികളാണ് ഇയാൾക്കെതിരെ മൊഴി നൽകിയത്. ‘അവളുമായി സെക്സ് ചെയ്തിരുന്നോ’ എന്ന തരത്തിൽ മിത്തുവിനോടു ഫോണിൽ അൻസാരി സംസാരിക്കുന്നതു കേട്ടെന്നാണ് ഇതിലൊരാളുടെ മൊഴി.
സെയ്നെ കാണാതായി രണ്ടു ദിവസത്തിനുശേഷം കടലിൽ ഒരു മൃതദേഹം ഒഴുകുന്നതായി അറിഞ്ഞപ്പോൾ, ‘അതൊരു പുരുഷന്റെ മൃതദേഹമായതു നന്നായി. സ്ത്രീയുടേതായിരുന്നെങ്കിൽ നമ്മൾ രണ്ടുപേരും ജയിലിലായേനെ’ എന്നു മദ്യലഹരിയിൽ അൻസാരിയും മിത്തുവും പറയുന്നതു കേട്ടെന്നും മൊഴിയുണ്ട്. മൃതദേഹം പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്. തന്റെ ചൈനീസ് സ്റ്റാൾ സാധാരണ പുലർച്ചെ മൂന്നു മണിക്കാണു മിത്തു അടയ്ക്കാറുള്ളത്. എന്നാൽ കൊലപാതകദിവസം നേരത്തേ അടയ്ക്കാൻ നിർദേശിച്ചു. സെയ്നയും മിത്തുവും ഒരുമിച്ച് പാറക്കെട്ടിലേക്കു നടക്കുന്നതു കണ്ടെന്നും മിത്തു ഒറ്റയ്ക്കാണു തിരികെ വന്നതെന്നും പഞ്ചനക്ഷത്ര ഹോട്ടലിലെ മൂന്നു സുരക്ഷാ ജീവനക്കാർ പറഞ്ഞു.

