KSDLIVENEWS

Real news for everyone

ഷിന്ദേ വീട്ടില്‍വന്നു, BJP യ്‌ക്കൊപ്പം ചേര്‍ന്നില്ലെങ്കില്‍ ജയിലിലാകുമെന്ന് ഭയന്നുകരഞ്ഞു- ആദിത്യ

SHARE THIS ON

മുംബൈ: ബി.ജെ.പിയുമായി കൈകോര്‍ക്കുന്നതിന് മുന്‍പ് ഏക്‌നാഥ് ഷിന്ദേ, മാതോശ്രീയിലെത്തിയിരുന്നെന്ന അവകാശവാദവുമായി ശിവസേന (യു.ബി.ടി.) നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ആദിത്യ താക്കറെ. താക്കറേമാരുടെ കുടുംബവസതിയാണ് മാതോശ്രീ. ബാന്ദ്രയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മാതോശ്രീയിലെത്തിയ ഷിന്ദേ, ബി.ജെ.പിയുമായി സഖ്യംചേര്‍ന്നില്ലെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ തന്നെ ജയിലഴിയ്ക്കുള്ളിലാക്കുമെന്ന് ഭയന്ന് കരഞ്ഞുവെന്നും ആദിത്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂണില്‍ നാല്‍പ്പതിലധികം എം.എല്‍.എമാരുമായി ശിവസേനയ്ക്കുള്ളില്‍ ഷിന്ദേ കലാപം നടത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. പിന്നാലെ ബി.ജെ.പി. പിന്തുണയോടെ ഏക്‌നാഥ് ഷിന്ദേ സര്‍ക്കാര്‍ രൂപവത്കരിക്കുകയും മുഖ്യമന്ത്രിയാവുകയുമായിരുന്നു. മാതോശ്രീയില്‍ എത്തിയ ശേഷം ഏക്‌നാഥ് ഷിന്ദേ കരഞ്ഞുവെന്നും ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നില്ലെങ്കില്‍ ജയിലിലാകുമെന്നും പറഞ്ഞു- എന്നാണ് ഏപ്രില്‍ പതിനൊന്നിന് ആദിത്യ താക്കറേ അവകാശപ്പെട്ടത്. ശിന്ദേയെ കുറിച്ചുള്ള ആദിത്യയുടെ അവകാശവാദത്തിന് പിന്തുണയുമായി ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവുത്തും രംഗത്തെത്തി. ആദിത്യ പറഞ്ഞത് നൂറുശതമാനം ശരിയാണെന്നും ഷിന്ദേ തന്നോടും ഇക്കാര്യം പറഞ്ഞിരുന്നെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു. ജയിലില്‍ ആകുന്നതിന്റെ ഭയം ശിന്ദേയുടെ മനസ്സിലും ഹൃദയത്തിലും വ്യക്തമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആദിത്യ താക്കറെയുടെ അവകാശവാദത്തെ തള്ളി മഹാരാഷ്ട്ര മന്ത്രി ദീപക് കേസര്‍കര്‍ രംഗത്തെത്തി. എങ്ങനെ കള്ളം പറയാമെന്ന് പഠിപ്പിച്ചു കൊടുക്കുന്ന പ്രൊഫഷണല്‍ ടീം ആദിത്യയ്ക്കുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. എപ്പോഴാണ് ഷിന്ദേ മാതോശ്രീയില്‍ സന്ദര്‍ശനം നടത്തിയതെന്ന് ബി.ജെ.പി. നേതാവ് നാരായണ്‍ റാണെയും ആരാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!