KSDLIVENEWS

Real news for everyone

വിഭജന വിവാദം: കൊങ്കുനാട് മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഡി.എം.കെ

SHARE THIS ON

ചെന്നൈ:തമിഴ്നാട് വിഭജിക്കുന്നതായ വാർത്തയെത്തുടർന്നുള്ള വിവാദം ശക്തിപ്പെട്ട സാഹചര്യത്തിൽ കൊങ്കുനാടു മേഖലയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ ഭരണ കക്ഷിയായ ഡി.എം.കെ. തമിഴ്നാട് വിഭജിച്ച് കൊങ്കുനാടെന്നപേരിൽ കേന്ദ്രഭരണപ്രദേശം രൂപവത്കരിക്കുമെന്ന വാർത്തയാണ് വിവാദമായത്. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നീലഗിരി, സേലം, നാമക്കൽ, കൃഷ്ണഗിരി, ധർമപുരി ജില്ലകൾ ഉൾപ്പെടുന്ന പടിഞ്ഞാറൻപ്രദേശമാണ് കൊങ്കുനാട് എന്നറിയപ്പെടുന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മേഖലയിലെ 57 നിയോജകമണ്ഡലങ്ങളിൽ എ.ഐ.എ.ഡി.എം.കെ.-ബി.ജെ.പി. സഖ്യം 53 സീറ്റു നേടി. കൊങ്കുനാട് എ.ഐ.എ.ഡി.എം.കെ. ശക്തികേന്ദ്രമാണ്. എം.ജി.ആറിന്റെ മരണശേഷം എ.ഐ.എ.ഡി.എം.കെ. പിളർന്നപ്പോൾ 1989-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിതയ്ക്കൊപ്പമാണ് കൊങ്കുനാട് നിലയുറപ്പിച്ചത്. ഇതുവരെ നേട്ടമുണ്ടാക്കാൻ ഡി.എം.കെ.യ്ക്ക് സാധിച്ചിട്ടില്ല. തമിഴ്നാടിനെ വിഭജിക്കാനാവില്ലെന്ന് ഡി.എം.കെ. നേതാക്കൾ പ്രതികരിച്ചിട്ടുണ്ടെങ്കിലും മുൻകരുതലെന്നനിലയിൽ കൊങ്കുനാട്ടിൽ കൂടുതൽ ശക്തിയാർജിക്കാൻ ഡി.എം.കെ. അടിത്തട്ടിൽ ശ്രമംതുടങ്ങിയിട്ടുണ്ട്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി എൽ. മുരുഗനെ നിയമിച്ചപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമം ഡി.എം.കെ. നേതൃത്വം തുടങ്ങിയിരുന്നു. മുരുഗൻ കേന്ദ്രമന്ത്രിയായതോടെയാണ് കൊങ്കുനാട് വിവാദമുണ്ടായത്. കൊങ്കുനാട് മേഖലയിലെ പ്രധാന നേതാക്കൾക്ക് പദവിനൽകി പ്രവർത്തനം ശക്തമാക്കാനാണ് ഡി.എം.കെ.യുടെ നീക്കം. കൊങ്കുനാട് മേഖലയിലെ പ്രമുഖനായ കാർത്തികേയ ശിവേസനാപതി ഡി.എം.കെ.യുടെ പരിസ്ഥിതിവിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. കമൽഹാസന്റെ മക്കൾ മക്കൾ നീതിമയ്യം വൈസ് പ്രസിഡന്റായിരുന്ന മഹേന്ദ്രനും എ.ഐ.എ.ഡി.എം.കെ. മുൻ മന്ത്രി തോപ്പു വെങ്കിടാചലവും ഡി.എം.കെ.യിലെത്തി. കൊങ്കുനാട് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡി.എം.കെ. മുതിർന്ന നേതാവിനെ ചുമതലപ്പെടുത്തുമെന്നും വിവരമുണ്ട്. സംസ്ഥാനത്തിന്റെ വരുമാനത്തിൽ 45 ശതമാനം സംഭാവന ചെയ്യുന്ന മേഖലകൂടിയാണിത്. ഇറച്ചിക്കോഴിക്കും കോഴിമുട്ടയ്ക്കും പേരുകേട്ട നാമക്കൽ, വസ്ത്രനിർമാണമേഖലയായ തിരുപ്പൂർ, മഞ്ഞൾക്കൃഷിക്കു പേരുകേട്ട ഈറോഡ്, നിരവധി വ്യവസായസ്ഥാപനങ്ങളുളള കോയമ്പത്തൂർ എന്നീ പ്രദേശങ്ങൾ സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭരണത്തിന് ഭീഷണിയുയർത്താനുളള ബി.ജെ.പി.യുടെ അടവാണ് വിഭജനവാർത്തയെന്നും അഭ്യൂഹമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!