മരണവീട്ടിൽ സംഘട്ടനം തടയാനെത്തിയ പോലീസിന് വെട്ടേറ്റു; വെട്ടിയത് നിരവധി കേസുകളിലെ പ്രതി

ചേർപ്പ്: ചൊവ്വൂരിൽ കൊലക്കേസ് പ്രതിയുടെ വെട്ടേറ്റ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചേർപ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാറിനാണ് വെട്ടേറ്റത്. കൊലക്കേസടക്കം അനേകം കേസുകളിലെ പ്രതിയായ ജിനോയെ പോലീസ് തിരയുന്നു. ജിനോയുടെ വീടിനടുത്തുള്ള ബന്ധു കുന്നത്തുപറമ്പിൽ വിൽസന്റെ മകൻ വിപിനെ (24) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. വിപിന്റെ മരണത്തിൽ ക്ഷുഭിതനായ ഒരു ബന്ധു ജിനോയുമായി തർക്കിക്കുകയും ശേഷം സംഘട്ടനമുണ്ടാകുകയും ചെയ്തു. ഈ സമയം പോലീസ് എത്തി മടങ്ങി. നാലുമണിക്ക് സംസ്കാരത്തിനുശേഷം വൈകീട്ട് ആറരയോടെ വീണ്ടും ഇവർ തമ്മിൽ സംഘട്ടനമുണ്ടായി. തുടർന്ന് ജിനോ കാർ അതിവേഗത്തിൽ ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് വീണ്ടും എത്തി. ജിനോയെ പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സുനിലിന് വെട്ടേറ്റത്. ചെവിയുടെ ഭാഗത്ത് വെട്ടേറ്റ സുനിലിനെ ആദ്യം ചേർപ്പിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ ജിനോ സ്ഥലംവിട്ടു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ആർ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം തുടങ്ങി.

