ഇസ്രായേല്‍ കപ്പലിനു നേരെ ഗള്‍ഫ് കടലില്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

ടെൽ അവീവ്: ഇസ്രായേൽ ആസ്ഥാനമായ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹൈപീരിയൺ റേ എന്ന ചരക്കു കപ്പലിനു നേരെ ആക്രമണമെന്ന് റിപ്പോർട്ട്. യു.എ.ഇയിലെ ഫുജൈറ തുറമുഖത്തിനു സമീപം ചൊവ്വാഴ്ച ഉണ്ടായത് മിസൈൽ ആക്രമണമാണെന്ന് ഇസ്രായേലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഇറാനാണ് സ്ഫോടനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. കപ്പലിന് ചെറിയ കേടുപാടുകൾ പറ്റി. സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍റെ നഥാൻസ് ആണവ നിലയത്തിനു നേരെ ഇസ്രായേൽ അട്ടിമറി ശ്രമം നടത്തിയതായി കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. അതിനു പിന്നാലെയാണ് ഇസ്രായേൽ ഉടമസ്ഥതയിലുള്ള കപ്പൽ ആക്രമിക്കപ്പെടുന്നത്. കുവൈത്തിൽനിന്ന് ഫുജൈറ തുറമുഖത്തേക്ക് വരികയായിരുന്നു കപ്പലെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാറുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്. കഴിഞ്ഞ മാസം മെഡിറ്ററേനിയൻ കടലിൽ ഇറാൻ കപ്പലിനു നേരെ ആക്രമണം നടന്നിരുന്നു. പിന്നിൽ ഇസ്രായേലാണെന്ന് ആരോപണമുയർന്നു.

