ഓശാന ഞായറിനിടെ സെന്റ് ജോര്‍ജിന്റെ പ്രതിമ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

ബെയ്റൂത്ത്: ക്രിസ്തീയ വിശുദ്ധനായ സെന്റ് ജോർജിന്റെ പ്രതിമ ഓശാന ഞായർ ദിവസം തകർത്ത് ഇസ്രായേല്‍ സൈന്യം. തെക്കൻ ലെബനാനിലെ നബാത്തിയ ഗവർണറേറ്റിലെ യാറൂണ്‍ നഗരത്തിലുള്ള പ്രതിമയാണ് തകർത്തത്.
ബുള്‍ഡോസർ ഉപയോഗിച്ച് പ്രതിമ തകർക്കുന്നതിന്റെ വീഡിയോ ലെബനീസ് നാഷനല്‍ ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. വെടിനിർത്തല്‍ കരാറിന്റെയും മതപരമായ അവകാശങ്ങളുടെയും ലംഘനമാണിതെന്ന് വിമർശനമുയർന്നിട്ടുണ്ട്.
ഓശാന ദിവസം അധിനിവേശ ജെറുസലേമിലേക്ക് വന്ന ഫലസ്തീൻ ക്രിസ്ത്യാനികളെ ഇസ്രായേല്‍ തടഞ്ഞതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍നിന്നുള്ള വിശ്വാസികളെയാണ് തടഞ്ഞത്. ഇസ്രായേല്‍ നടപടിയെ ഹമാസ് അപലപിച്ചു. ജെറുസലേമിനെ യഹൂദവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേല്‍ നടപടിയെന്ന് ഹമാസ് കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം ഗസ്സയിലെ അല്‍ അഹില്‍ ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെയും വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഓശാന ഞായർ ദിവസം തന്നെയായിരുന്നു ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം. രണ്ട് മിസൈലുകളാണ് ആശുപത്രിയില്‍ പതിച്ചത്. ഇതോടെ ആശുപത്രി പ്രവർത്തനരഹിതമായെന്ന് അധികൃതർ അറിയിച്ചു. ജെറുസലേം ക്രൈസ്തവ രൂപത നടത്തുന്ന ആശുപത്രിയാണിത്.

