പ്രിയ സുഹൃത്ത് ട്രംപ് വിളിച്ചിരുന്നു: ഇന്ത്യന്‍ ജനതയുടെ സ്നേഹം അറിയിച്ചു; പശ്ചിമേഷ്യൻ സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു: മോദി

ന്യൂഡല്‍ഹി: പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ വെച്ചുനടന്ന ഇറാൻ-യുഎസ് ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യന്‍ മേഖലകളിലെ സംഘര്‍ഷാവസ്ഥയെ കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ കുറിച്ചും സംസാരിച്ചെന്ന് മോദി എക്സില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം 40 മിനിറ്റോളം ഇരുവരും സംസാരിച്ചതായാണ് വിവരം.
അമേരിക്ക-ഇന്ത്യ ബന്ധം ദൃഢമാക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഇരുകൂട്ടരും സമ്മതിച്ചതായി മോദി പറഞ്ഞു. വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇരുവരും ഫോണില്‍ സംസാരിക്കുന്നത്. ‘എന്റെ പ്രിയ സുഹൃത്ത് ഡോണള്‍ഡ് ട്രംപ് വിളിച്ചിരുന്നു. വിവിധ മേഖലകളിലായി പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനാവശ്യമായ ശ്രമങ്ങളെ കുറിച്ച് അവലോകനം നടത്തി. പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ചും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറക്കേണ്ടുന്നതിന്റെ അനിവാര്യതയെക്കുറിച്ചും സംസാരിച്ചു’. മോദി എക്സില്‍ കുറിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി യുഎസ് പ്രസിഡന്റ് സംസാരിച്ചെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സെര്‍ജിയോ ഗോറും പ്രതികരിച്ചു. ‘അല്‍പ്പം മുന്‍പാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ച് പ്രസിഡന്റ് മോദിയെ അറിയിച്ചു. കൂടാതെ, ഇന്ത്യക്കും യുഎസിനുമിടയിലുള്ള ബന്ധങ്ങളില്‍ വാഷിങ്ടണില്‍ നടക്കാന്‍ പോകുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളും നല്‍കിയിട്ടുണ്ട്’. ഗോര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ജനതയുടെ സ്നേഹം ട്രംപിനെ അറിയിച്ചെന്നും മോദി എക്സില്‍ കുറിച്ചു. നേരത്തെ, പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 24-ന് മോദി ട്രംപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ലോകസുരക്ഷ മുന്‍നിര്‍ത്തി, ഹോര്‍മുസ് കടലിടുക്ക് തുറക്കേണ്ടുന്നതിന്റെ അനിവാര്യതയെക്കുറിച്ച് ഇരുവരും സംസാരിച്ചതായാണ് വിവരം.

