കഠിനാദ്ധ്വാനത്തിന് പ്രതിഫലം ലഭിക്കണം: വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് സച്ചിൻ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടന്നുവരുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സോഷ്യൽ മീഡിയയിലൂടെയാണ് സച്ചിൻ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായെത്തിയത്. കുട്ടികളുടെ ഭാവി മുൻനിർത്തിയുള്ള പരിഹാരങ്ങൾ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സോഷ്യൽമീഡിയ പോസ്റ്റിന്റെ പൂർണരൂപം- ‘തന്റെ പിതാവ് ഒരു അധ്യാപകനായിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് വഴികാട്ടിയും ഉപദേശകനുമായിരുന്നു. ‘പരാജയപ്പെട്ടാൽ കുഴപ്പമില്ല. എന്നാൽ വഞ്ചന ചെയ്യരുത്. വിജയത്തിനായി കുറുക്കുവഴികൾ തേടരുത്’ കുട്ടിക്കാലത്ത് അച്ഛൻ പഠിപ്പിച്ച പ്രധാന പാഠം ഇതായിരുന്നു. സമൂഹത്തിലെ മുതിർന്നവർ എന്ന നിലയിൽ സംസ്കാരത്തെ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്.
പ്രയത്നത്തേക്കാൾ റിസൾട്ടിന് മുൻഗണന നൽകുന്ന സമൂഹം യോഗ്യതക്ക് പകരം കുറുക്കുവഴികളാകും തെരഞ്ഞെടുക്കുക. ഇന്ന്, തങ്ങളുടെ കഠിനാദ്ധ്വാനത്തിന് അർഹമായ ഫലം ലഭിക്കുന്നില്ലെന്ന് കണ്ട് വിദ്യാർത്ഥികൾ നിരാശരാകുന്നുണ്ടെങ്കിൽ അത് സ്വാഭാവികമാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഇല്ലാതിരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കാം. വിദ്യാർത്ഥികളെ യുവ ഇന്ത്യ എന്നും വിജയത്തിന്റെ ഇന്ധനം എന്നും വിശേഷിപ്പിച്ച ലിറ്റിൽമാസ്റ്റർ അവർക്ക് പൂർണ പിന്തുണയും പ്രഖ്യാപിച്ചു. കഠിനാധ്വാനം പ്രതിഫലിക്കപ്പെടുന്ന, സത്യസന്ധത പ്രോത്സാഹിപ്പിക്കപ്പെടുന്ന, യോഗ്യത ജയിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണം. കുട്ടികളുടെ ഭാവിയെ ശക്തിപ്പെടുത്തുകയും അവരുടെ ആഗ്രഹങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന പരിഹാരമുണ്ടാകുമെന്ന് ഉറപ്പുണ്ട്-സച്ചിൻ പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഏകദിന-ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്ലും രംഗത്തെത്തി. ‘ഇന്ത്യക്കാരൻ എന്ന നിലയിൽ നമ്മൾ ആഗ്രഹത്തിനനുസരിച്ച് പഠിക്കാനും സ്വപ്നംകാണാനും യുവലമുറക്ക് എല്ലാ അവസരങ്ങളും ലഭിക്കണം. സമാധാനപരമായി ശബ്ദുമുയർത്തുന്ന ഓരോ യുവതീ യുവാക്കളേയും ഞാൻ ബഹുമാനിക്കുന്നു. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ ശക്തിയുണ്ട്. അവരുടെ താൽപര്യം മുൻനിർത്തി മുന്നോട്ടുപോകുമെന്ന് പ്രത്യാശിക്കുന്നു’- ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഗിൽ അഭിപ്രായപ്പെട്ടു

