കടകള്‍ അടയ്ക്കല്‍; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് വി.കെ.സി.മമ്മത് കോയ

കോഴിക്കോട്: കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡം നിശ്ചയിക്കുന്നവരുടെ നിലപാടുകൾ പലപ്പോഴും അശാസ്ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റും സി.പി.എം. മുൻ എം.എൽ.എയുമായ വി.കെ.സി. മമ്മദ് കോയ.
ഇടത് അനുകൂല വ്യാപാര സംഘടനയാണ് വ്യാപാരി വ്യവസായി സമിതി. മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ അശാസ്ത്രീയ നിലപാടുകൾമൂലമാണ് കടയടയ്ക്കലുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് പ്രശ്നമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയിൽ ഒരുദിവസം തുറക്കുമ്പോൾ ഏഴുദിവസവും വരേണ്ട ആളുകൾ ഒരുദിവസം തന്നെ വരികയാണ്. ഏഴുദിവസങ്ങളിലായി വരേണ്ട ആളുകൾ ഒരുദിവസം വരുമ്പോൾ അവിടെ തിരക്കുണ്ടാവുകയും കോവിഡ് മാനദണ്ഡം പാലിക്കാനാകാനാകാതെ വരികയും ചെയ്യുമെന്നും മമ്മദ് കോയ പറഞ്ഞു.
അതേസമയം എല്ലാദിവസവും ഏതെങ്കിലും സമയം കുറച്ച് ക്രമീകരിച്ച് കടകൾ തുറക്കുകയാണെങ്കിൽ ഈ തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നാണ് തങ്ങളുടെ അഭിപ്രായം. കോവിഡ് മാനദണ്ഡം നിശ്ചയിക്കുന്നത് ഉദ്യോഗസ്ഥന്മാർ മാത്രം ചേർന്നുകൊണ്ടാണ്. വ്യാപാരികളുടെ അഭിപ്രായം ചോദിക്കുന്നില്ല. വ്യാപാരികളുടെ അഭിപ്രായം ചോദിക്കുകയാണെങ്കിൽ ചില പരാതികൾ നിസ്സാരമായി തന്നെ പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്രട്ടേറിയേറ്റിനു മുന്നിലും കളക്ടറേറ്റുകൾക്ക് മുന്നിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുൻപിലും ഇന്ന് വ്യാപാരി വ്യവസായി സമിതി പ്രതിഷേധം സംഘടിപ്പിക്കും

