SDPI പിന്തുണയില്‍ ഭരണം ലഭിച്ചാൽ, ആ പുല്ല് അങ്ങ് പോട്ടെ എന്ന് വെക്കും- ജെയ്ക്ക് സി തോമസ്

കോട്ടയം: മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുമായി യോജിപ്പിന്റെ തലം കണ്ടെത്തുന്നതില്‍ ഇടതുപക്ഷത്തിന് എതിര്‍പ്പില്ലെന്ന് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്ക് സി.തോമസ്. എൻ.എസ്.എസിൻ്റേത് മതനിരപേക്ഷത ഉയർത്തുന്ന നിലപാടാണെന്നും ജെയ്ക്ക് പറഞ്ഞു. എൻ.എസ്.എസ് ആസ്ഥാനത്ത് വർഗീയ അജണ്ടയുമായെത്തിയ ഒരു നേതാവിനെ സുകുമാരൻ നായർ പുറത്താക്കിയിരുന്നു. രണ്ടാമതൊരു കാവി എൻ.എസ്.എസിന് വേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ബി.ജെ.പിക്ക് അനുകൂലമായി പ്രമേയം പാസാക്കിയ ഘടകങ്ങളെയും അദ്ദേഹം പിരിച്ചുവിട്ടിട്ടുണ്ട്. തങ്ങളോട് വിയോജിക്കുന്നവരും യോജിക്കുന്നവരുമുണ്ടാകും. പക്ഷേ തല പോകുന്ന കാലത്ത് തലമുടിയെ കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും ജെയ്ക്ക് വ്യക്തമാക്കി. ‘ഒരു മതരാഷ്ട്രീയസംഘടനയുമായി ഇടതുപക്ഷം കൂട്ടുകെട്ടുണ്ടാക്കില്ല. ആ നിലപാടുള്ളവര്‍ക്ക് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പരിസരത്ത് സ്ഥാനമുണ്ടാവില്ല. എസ്.ഡി.പി.ഐ നല്‍കിയ പരസ്യ പിന്തുണയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ എവിടെയും മത്സരിച്ചിട്ടില്ല. എവിടെയും വിജയിച്ചിട്ടുമില്ല. സമീപകാലത്ത് പാലക്കാട് ജില്ലയിലും ഈരാറ്റുപേട്ടയിലും ഒരു അനുഭവം ഉണ്ടായത് ഞങ്ങള്‍ തള്ളിക്കളഞ്ഞു. അങ്ങിനെ ലഭിക്കുന്ന പിന്തുണയില്‍ ഭരണം ലഭിച്ചാല്‍, ആ പുല്ല് അങ്ങ് പോട്ടെ എന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്’- ജെയ്ക്ക് പറഞ്ഞു.

